19 January 2026, Monday

Related news

January 16, 2026
January 15, 2026
January 7, 2026
January 4, 2026
January 2, 2026
December 31, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025

ലഹരി  കേസിൽ  നടി പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി ; ശ്രീനാഥ്‌ ഭാസിയുടെ ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു

Janayugom Webdesk
കൊച്ചി
October 10, 2024 6:38 pm

ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗ മാര്‍ട്ടിന്‍. എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് ഹാജരായത്.  എസിപി   രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്‌ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പ്രതികരിച്ചു. അതേസമയം നടന്‍ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്ന് മടങ്ങി. സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ഗുണ്ടാനേതാവ് ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്ന് ശ്രീനാഥ് ഭാസി മൊഴി നൽകി.

ഇരുവര്‍ക്കും ലഹരി സംഘവുമായുള്ള ബന്ധമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. എന്തിനാണ് ലഹരി പാര്‍ട്ടി നടന്ന ഹോട്ടലിലേക്ക് എത്തിയതെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ഇരുവരുടെയും ഈ ദിവസങ്ങളിലെ സാമ്പത്തിക ഇടപാടും പൊലീസ് അന്വേഷിക്കും.

ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയോട് പത്തും പ്രയാഗ മാര്‍ട്ടിനോട് പതിനൊന്നും മണിക്ക് ഹാജരാകാനായിരുന്നു പൊലീസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ തന്നെ അസൗകര്യത്തില്‍ സമയം മാറ്റുകയായിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ നിന്ന് ലഭിച്ച സാമ്പിളിന്റെ റിസള്‍ട്ട് പരിശോധിച്ച ശേഷം നടപടികളുമായി മുന്നോട്ട് പോകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഓം പ്രകാശിന്റെ മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ പതിനേഴോളം പേരുടെ മൊഴിയെടുത്തു.

ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.