30 December 2025, Tuesday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025

ബുൾഡോസർ രാജ്: യുപി സർക്കാര്‍ 25 ലക്ഷം പിഴ ഒടുക്കണം

വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം 
Janayugom Webdesk
ന്യൂഡല്‍ഹി
November 6, 2024 11:24 pm
ഉത്തർപ്രദേശ് സർക്കാർ നിയമവിരുദ്ധമായി വീടുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ആദിത്യനാഥ് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. വീടുകൾ രാത്രികാലത്ത് പൊളിക്കാനാവില്ലെന്നും കുടുംബങ്ങൾക്ക് ഒഴിയാൻ സമയം നൽകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 2020ൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.
2019ൽ മുൻകൂർ നോട്ടീസ് ഇല്ലാതെ തന്റെ വീട് പൊളിച്ചുവെന്ന് ചൂണ്ടിക്കാട്ടി മനോജ് തിബ്രെവാൾ ആകാശ് എന്നയാൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കേസെടുത്തത്. ഹൈവേയിൽ അതിക്രമിച്ച് നിർമ്മിച്ചുവെന്ന് ആരോപിച്ചാണ് മനോജിന്റെ വീട് യുപി ഭരണകൂടം ഒറ്റ രാത്രി കൊണ്ട് പൊളിച്ചുനീക്കിയത്. നോട്ടിസ് ഇല്ലാതെയും നിയമവിരുദ്ധമായുമാണ് പൊളിക്കൽ നടന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരൻ പത്രറിപ്പോർട്ടിലൂടെ റോഡ് നിർമ്മാണത്തിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയതിനാണ് വീട് പൊളിച്ചത്. സംസ്ഥാനത്തിന്റെ ഇത്തരം നടപടി അംഗീകരിക്കാനാവില്ല. സ്വകാര്യ വസ്തുവകകൾക്കെതിരെ നടപടിയെടുക്കുമ്പോൾ നിയമം പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പരാതിക്കാരൻ 3.7ചതുരശ്ര മീറ്റർ ഭൂമി കൈയേറിയതായി ഉത്തർപ്രദേശ് സർക്കാർ വാദിച്ചു. ഇത് അംഗീകരിക്കുന്നുവെന്നും പക്ഷേ, ഇങ്ങനെയാണോ ആളുകളുടെ വീടുകൾ പൊളിക്കുകയെന്നും സുപ്രീം കോടതി ആരാഞ്ഞു. ഇത് നിയമപരമായ അരാജകത്വമാണ്. ആരുടെ വീട്ടിലും ഇങ്ങനെ കയറിപ്പോകാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ അനധികൃതമായി നിര്‍മ്മാണങ്ങള്‍ പൊളിക്കുന്നതില്‍ അന്വേഷണം നടത്തണമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരമടങ്ങിയ ബെഞ്ച് യുപി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധ പൊളിക്കലിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.