16 February 2026, Monday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇറച്ചിക്കോഴികളിൽ മാരക സൂക്ഷ്മജീവികളെന്ന്‌ പഠനം

Janayugom Webdesk
കൊച്ചി
November 18, 2024 10:20 pm

കേരളത്തിലും തെലങ്കാനയിലും വിൽക്കുന്ന ഇറച്ചിക്കോഴികളിൽ മരുന്നുകളെപ്പോലും അതിജീവിക്കുന്ന സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്തി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ).

ആന്റിബയോട്ടിക് പ്രതിരോധം എന്ന പേരിൽ അറിയപ്പെടുന്ന ആന്റിമൈക്രോബിയൽ റെ­സിസ്റ്റൻസ് (എഎംആർ) ബാക്ടീരിയകളുടെ ജീൻ പ്രൊഫൈലാണ് ഇവയിൽ കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളർത്തൽ ആരംഭിച്ചതോടെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന പ്രവണത വർധിച്ചതാണ് വില്ലനായത്. ഐസിഎംആറിന് കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ ഡ്രഗ് സേഫ്റ്റി ഡിവിഷൻ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്‌. കേരളത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇതിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഉൾപ്പെട്ട തെക്കൻ മേഖലയിലാണ് ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം കൂടുതലായി സ്ഥിരീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 

ആന്റിബയോട്ടിക് പ്രതിരോധത്തിനെതിരെ ആരോഗ്യ വകുപ്പ് തീവ്രയജ്ഞം നടത്തുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നത്. ആന്റിബയോട്ടിക്കുകളെ ചെറുക്കുന്ന ഗുരുതര സ്വഭാവത്തിലുള്ള പകർച്ച രോഗാണുക്കളായ ഇ കോളി, ക്ലോസ്റ്റിറിഡിയം പെർഫ്രിൻജെൻസ്, ക്ലെബ്സില്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എന്റെറോകോക്കസ് ഫൈക്കാലിസ് തുടങ്ങിയവയും ഇറച്ചിക്കോഴികളിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ന്യുമോണിയക്ക് കാരണമാകുന്ന രോഗാണുവാണ് ക്ലെബ്സില്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്. ഇ കോളി വയറിളക്കത്തിന് കാരണമാകുന്നു. ത്വക്ക് രോഗം, മൂത്രാശയ അണുബാധ, ഉദരസംബന്ധമായ അണുബാധ തുടങ്ങിയവക്ക് കാരണമാകുന്ന രോഗാണുക്കളും ഇതിലുണ്ട്.
ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ തുടങ്ങിയ സൂക്ഷ്മജീവികൾ ജീവകോശങ്ങളെ ആ­ക്രമിക്കുമ്പോഴാണ് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗമുണ്ടാകുന്നത്. ഇവയെ ചെറുക്കാൻ ഉപയോഗിക്കുന്ന മാർഗമാണ് ആന്റി ബയോട്ടിക് എന്നറിയപ്പെടുന്ന ആന്റി മൈക്രോബിയൽ മരുന്നുകൾ. 

കാലക്രമത്തിൽ ഈ മരുന്നുകളെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കൾ ആർജിക്കുന്ന അവസ്ഥയാണ് ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (എഎംആർ). 2019ൽ ഈ രോഗാവസ്ഥ മൂലം 12.7 ലക്ഷം ആളുകൾ മരിച്ചെന്നാണ് കണക്ക്. 2050 എത്തുമ്പോൾ ആഗോളതലത്തിൽ ഒരു കോടിയാളുകൾ ഇത്തരത്തിൽ മരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.