12 February 2026, Thursday

Related news

February 10, 2026
February 9, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026
February 3, 2026
February 3, 2026

മഹാരാഷ്ട്രയില്‍ വമ്പന്‍ ജയം നേടിയതോടെ മുഖ്യമന്ത്രി പദത്തില്‍ അവകാശവാദം ഉറപ്പിക്കാന്‍ ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
November 25, 2024 10:29 am

മഹാരാഷ്ട്രയില്‍ വമ്പന്‍ ജയം നേടിയതോടെ മുഖ്യമന്ത്രി പദത്തില്‍ അവകാശവാദം ഉറപ്പിക്കാന്‍ ബിജെപി. ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച വേണ്ടന്ന്‌ ബിജെപി നേതൃത്വത്തോട്‌ ആർഎസ്‌എസ്‌ നിർദേശിച്ചതായാണ്‌ റിപ്പോർട്ട്‌. ദേവേന്ദ്ര ഫഡ്‌നവിസിനെ മുഖ്യമന്ത്രിയും ഏക്‌നാഥ്‌ ഷിൻഡെ, അജിത്‌ പവാർ എന്നിവരെ ഉപമുഖ്യമന്ത്രിമാരും ആക്കാനാണ്‌ ലക്ഷ്യം. മുഖ്യമന്ത്രി പദവിയിൽ മത്സരമില്ലെന്ന്‌ ഫഡ്‌നവിസ്‌ പ്രതികരിച്ചു. കാവൽ മുഖ്യമന്ത്രിയായി തുടരുന്ന ഏക്‌നാഥ്‌ ഷിൻഡെ ഉപമുഖ്യമന്ത്രിയാകാൻ സമ്മതം അറിയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സർക്കാർ രൂപീകരണത്തിൽ തീരുമാനമായില്ല. 26ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ്‌ ധാരണ.

132 സീറ്റിൽ ജയിച്ച ബിജെപി പിടിമുറുക്കിയാൽ ശിവസേന, എൻസിപി പാർടികൾ വിട്ടുവീഴ്‌ചയ്‌ക്ക്‌ നിർബന്ധിതരാകും.ഇതിനിടെ, പാർടി പ്രവർത്തകർക്ക്‌ ഫഡ്‌നവിസ്‌ മുഖ്യമന്ത്രിയാകണമെന്നാണ്‌ ആഗ്രഹമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. ഇതിനുപിന്നാലെ അജിത്‌ പവാറിനെ മുഖ്യമന്ത്രിയാക്കണമെന്ന്‌ എൻസിപി നേതാവ്‌ ദീപക് മങ്കറും പരസ്യമായി ആവശ്യപ്പെട്ടു. ഞായറാഴ്‌ച മുംബൈയിൽ ചേർന്ന ശിവസേന, എൻസിപി പാർടികളുടെ എംഎൽഎമാരുടെ യോഗം ഏക്‌നാഥ്‌ ഷിൻഡെ, അജിത്‌ പവാർ എന്നിവരെ അവരുടെ കക്ഷിനേതാക്കളായി തെരഞ്ഞെടുക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച ബിജെപി എംഎൽഎമാരുടെ യോഗം ഫഡ്‌നവിസിനെ കക്ഷിനേതാവായി തെരഞ്ഞെടുക്കും.

തുടർന്നുള്ള എൻഡിഎ യോഗത്തിലാവും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അതേസമയം, മഹാവികാസ്‌ അഘാഡി വൻ പരാജയം നേരിട്ടതോടെ ഇക്കുറി ഔദ്യോഗിക പ്രതിപക്ഷനേതാവ്‌ മഹാരാഷ്‌ട്രയിൽ ഉണ്ടാവില്ല. 60 വർഷത്തിന്‌ ശേഷമാണ്‌ പ്രതിപക്ഷനേതാവ്‌ ഇല്ലാതാകുന്നത്‌. ആകെയുള്ള സീറ്റിന്റെ 10 ശതമാനം സീറ്റിൽ ജയിച്ച പാർടിക്കാണ്‌ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുക. 288 അംഗ സഭയിൽ ഇതിനാവശ്യമായ 28 സീറ്റ്‌ ഒരു പ്രതിപക്ഷ പാർടിക്കുമില്ല. ശിവസേന യുബിടി–- 21, കോൺഗ്രസ്‌ –-16, എൻസിപി (എസ്‌പി)–-10 എന്നിങ്ങനെയാണ്‌ പ്രതിപക്ഷ പാർടികളുടെ അംഗബലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.