25 December 2025, Thursday

Related news

December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ചൂരൽമല‑മുണ്ടക്കൈ ദുരന്ത ധനസഹായം; നിഷേധിക്കാൻ പുതിയ കാരണം

 നിവേദനം നൽകിയത് നവംബർ 13നെന്ന് അമിത് ഷാ
 വാസ്തവവിരുദ്ധമെന്ന് റവന്യു മന്ത്രി കെ രാജന്‍
 ഓഗസ്റ്റ് 17ന് ലഭിച്ചെന്ന് കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് 
Janayugom Webdesk
തിരുവനന്തപുരം/തൃശൂർ
December 6, 2024 10:55 pm

ചൂരൽമല‑മുണ്ടക്കൈ ദുരന്തത്തിൽ സഹായം നൽകാതിരിക്കുവാൻ പുതിയ കാരണം നിരത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരളം നിവേദനം നൽകിയത് നവംബർ 13നായിരുന്നുവെന്ന പുതിയ കാരണമാണ് മന്ത്രി ഇന്നലെ പറഞ്ഞത്. അതേസമയം രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങളായ പി സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ് തുടങ്ങിയവർക്ക് ആഭ്യന്തര വകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ് നൽകിയ മറുപടിയിൽ ഓഗസ്റ്റ് 17ന് അടിയന്തര അധിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം നിവേദനം നൽകിയതായി വ്യക്തമാക്കിയിട്ടുണ്ട്. 

വിവിധ മന്ത്രാലയ തല ഉന്നത സമിതി (ഐഎംസിടി) ഓഗസ്റ്റ് എട്ട് മുതൽ 10 വരെ പ്രദേശം സന്ദർശിച്ചതായും അവരുടെ റിപ്പോർട്ട് ലഭിച്ചതായും റിപ്പോർട്ടുകൾ നവംബർ 16ന് ചേർന്ന ദുരന്ത നിവാരണ ഉന്നതതല സമിതി പരിഗണിച്ചതായും മറുപടിയിലുണ്ട്. അമിത് ഷാ അധ്യക്ഷനായതാണ് ഈ സമിതി. അതിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫിൽ നിന്ന് 153.47 കോടി രൂപ അനുവദിച്ചതായും മറുപടിയിലുണ്ടായിരുന്നു. പ്രസ്തുത തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച നാവികസേനയുടെ വിമാനം, ഹെലികോപ്റ്റർ എന്നിവയുടെ ചെലവിലേയ്ക്ക് തട്ടിക്കിഴിക്കുകയാണ് ചെയ്തത്. ഒക്ടോബറില്‍ ഹൈക്കോടതി പരിഗണിച്ച കേസിന്റെ വേളയില്‍ സംസ്ഥാന നിവേദനം പരിശോധിക്കുന്നുവെന്നാണ് കേന്ദ്രം അറിയിച്ചത്.
ഓഗസ്റ്റിൽ നൽകിയ നിവേദനം ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി പുതുക്കിയ മാതൃകയിൽ നൽകണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് നവംബർ 13ന് വീണ്ടും സമർപ്പിക്കുകയാണ് സംസ്ഥാനം ചെയ്തത്. ഈ നിവേദനം നവംബർ 16ന്റെ യോഗത്തിൽ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതുമില്ല. 

സംസ്ഥാനം നിവേദനം നൽകിയത് ഓഗസ്റ്റ് 17നാണെന്നും അത് എവിടെ പോയെന്നും റവന്യൂ മന്ത്രി കെ രാജൻ ചോദിച്ചു. നവംബർ 13 നാണ് നിവേദനം ലഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത് വാസ്തവവിരുദ്ധമാണ്. കേരളം ആവശ്യങ്ങളുന്നയിച്ച് നിവേദനം നൽകിയതിന് പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിൽക്കണ്ട് ആവശ്യങ്ങൾ അറിയിച്ചു. ഇത് പരിശോധിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതിനുശേഷം ദേശീയ ദുരന്ത നിവാരണ അതോറിട്ടി കേരളത്തിന് അയച്ച എല്ലാ കത്തിലും ഇക്കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നാണ് അറിയിച്ചിരുന്നത്. കേരളത്തിലെ എംപിമാർ ഒപ്പിട്ട് നൽകിയ നിവേദനത്തിൽ ധനസഹായം നൽകില്ലെന്ന് കേന്ദ്രം ആവർത്തിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.