4 March 2026, Wednesday

Related news

March 4, 2026
March 1, 2026
February 28, 2026
February 27, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആംആദ്മി പാര്‍ട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
December 29, 2024 4:39 pm

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്രിനം കാണിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ആംആദ്മി പാര്‍ട്ടി കണ്‍വീനറും,ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഓപ്പറേഷന്‍ ലോട്ടസ് എന്ന പേരിട്ടിരിക്കുന്ന രഹസ്യ ഓപ്പറേഷന്റെ ഭാഗമായി ബിജെപി വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. ഈ മാസം 15 മുതല്‍ ബിജെപി ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ പരാജയം ബിജെപി അംഗീകരിച്ചു കഴിഞ്ഞു. അവര്‍ക്ക് മുഖ്യമന്ത്രി മുഖമോ കാഴ്ചപ്പാടോ വിശ്വാസയോഗ്യമായ സ്ഥാനാര്‍ത്ഥികളോ ഇല്ല. എന്ത് വിലകൊടുത്തും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുന്നത് പോലുള്ള കുതന്ത്രങ്ങളാണ് അവര്‍ അവലംബിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടിയാണ് ഈ ഓപ്പറേഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് കെജ്രിവാള്‍ ആരോപിച്ചു.

തന്റെ മണ്ഡലമായ ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ് നടക്കുന്നു. ഈ 15 ദിവസത്തിനുള്ളില്‍ 5000 വോട്ടുകള്‍ ഇല്ലാതാക്കാനും 7500 വോട്ടുകള്‍ ചേര്‍ക്കാനും അവര്‍ അപേക്ഷ നല്‍കി. എന്തുകൊണ്ട്. അസംബ്ലിയിലെ മൊത്തം വോട്ടര്‍മാരില്‍ ഏകദേശം 12% പേരില്‍ നിങ്ങള്‍ കൃത്രിമം കാണിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.ഒരു നിയോജക മണ്ഡലത്തില്‍ മാത്രം 11,000 വോട്ടര്‍മാരെ ഇല്ലാതാക്കാന്‍ ബിജെപി അപേക്ഷ നല്‍കിയെങ്കിലും പിന്നീട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇടപെട്ട് അത് നിര്‍ത്തിവെച്ചതായും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 20 നും ഒക്ടോബര്‍ 20 നും ഇടയില്‍ നടത്തിയ സംഗ്രഹ പുനരവലോകനത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 29 ന് പുറത്തിറക്കിയ വോട്ടര്‍ പട്ടികയില്‍ മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 106,873 ആയി രേഖപ്പെടുത്തിയതായി കെജ്രിവാള്‍ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള കൃത്രിമം ജനാധിപത്യത്തെ തുരങ്കം വയ്ക്കുന്നു. ഇത്തരം ദുഷ്പ്രവൃത്തികള്‍ തടയുന്നതിന് കര്‍ശനമായ നിരീക്ഷണം തുടരണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ വോട്ടര്‍ ചേര്‍ക്കല്‍, ഇല്ലാതാക്കല്‍ അപേക്ഷകളില്‍ അസാധാരണമായ വര്‍ധനവ് ഉണ്ടായതായി ആരോപിച്ച് കെജ്രിവാള്‍ ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.അതേസമയം ആരോപണങ്ങളോട് പ്രതികരിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെ ന്യൂഡല്‍ഹി നിയോജക മണ്ഡലത്തില്‍ ബിജെപി നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കെജ്രിവാളിന്റെ ആരോപണം. ബിജെപി മുന്‍ എംപി പര്‍വേഷ് സാഹിബ് സിംഗ് വര്‍മ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം വിതരണം ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടുവെന്ന് അതിഷി ആരോപിച്ചു. കൈക്കൂലി ആരോപണങ്ങള്‍ക്ക് പിന്നാലെ പര്‍വേഷ് സാഹിബ് സിംഗ് വര്‍മയ്ക്കെതിരെ ന്യൂഡല്‍ഹിയിലെ ബരാഖംബ പൊലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാന്‍ മുന്‍ ലോക്സഭാ എംപി വോട്ടര്‍മാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയതു എന്നാണ് എഎപിയുടെ പരാതിയില്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.