12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍;വളര്‍ച്ച കുറയും

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2025 11:03 pm

അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം ലക്ഷ്യമിടുന്ന ആഭ്യന്തര വളര്‍ച്ചാ നിരക്ക് 6.3–6.8 നും ഇടയില്‍ നില്‍ക്കുമെന്ന് സാമ്പത്തിക സര്‍വേ. ധനക്കമ്മി കടുത്ത വെല്ലുവിളിയാണ്. 2047ല്‍ സ്വപ്നം കാണുന്ന വികസിത ഭാരതം എന്ന സാമ്പത്തിക ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എട്ട് ശതമാനം വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്നും സര്‍വേ സൂചിപ്പിക്കുന്നു.

ആഭ്യന്തര വിദേശ നിക്ഷേപങ്ങളില്‍ കണ്ണുവച്ചാണ് സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്നത്. അതുപക്ഷേ എത്രകണ്ട് ഫലപ്രദമാകുമെന്നതില്‍ അസ്ഥിരമായ സാമ്പത്തിക വിപണിയില്‍ വ്യക്തമല്ല. സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്ന ആഭ്യന്തര വളര്‍ച്ചാ ലക്ഷ്യങ്ങള്‍ അതിനാല്‍ത്തന്നെ അസ്ഥിരമാണെന്ന് ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച നടപ്പുവര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലില്ലായ്മ കുറഞ്ഞു, ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളില്‍ കുറവുണ്ടായി, ഗ്രാമീണ മേഖലയില്‍ വികസനമുണ്ടായി, വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി തുടങ്ങിയ അവകാശ വാദങ്ങളും സര്‍വേയിലുണ്ട്.

രാജ്യത്തെ ആഭ്യന്തര വളര്‍ച്ച സംബന്ധിച്ച് അന്താരാഷ്ട്ര ഏജന്‍സികളുടെയും റിസര്‍വ് ബാങ്കിന്റെയും വിലയിരുത്തലുകള്‍ സാമ്പത്തിക സര്‍വേയില്‍ പ്രതിഫലിക്കുന്നു. അതേസമയം കോര്‍പറേറ്റ് വളര്‍ച്ച മാറ്റി നിര്‍ത്തിയാല്‍ രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ തോതില്‍ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് മറച്ചുള്ള അവലോകനമാണ് സര്‍വേയിലേതെന്ന് പ്രതിപക്ഷം ആക്ഷേപം ഉയര്‍ത്തുന്നു.

2023–24ല്‍ ആഭ്യന്തര ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 5.9ല്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. 2025–26 സാമ്പത്തിക വര്‍ഷം 4.5 ശതമാനമാക്കാനാണ് ലക്ഷ്യം. ധനക്കമ്മി കുറയ്ക്കാന്‍ സര്‍ക്കാരിന് മുന്നില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലാണ് പരിഹാരം.
പണപ്പെരുപ്പം രാജ്യത്തിന് വെല്ലുവിളിയായെന്ന് സര്‍വേ വിലയിരുത്തുന്നു. ഭക്ഷ്യവിലയിലെ ഉയര്‍ച്ചയാണ് 8 ശതമാനം കടന്ന പണപ്പെരുപ്പത്തിലേക്ക് നയിച്ചത്. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം, 2024 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനമായിരുന്നു. ഇത് 2025ല്‍ 8.4 ശതമാനമായി ഉയര്‍ന്നു. ഈ കുതിപ്പിന് കാരണമായത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ്. ഉള്ളി, തക്കാളി, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ വിലയാണ് ഉയര്‍ന്നത്. കാലാവസ്ഥ പ്രശ്നം കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിളനാശത്തില്‍ 15 ശതമാനം വര്‍ധനവുണ്ടായി. ഈ സാഹചര്യത്തില്‍ രാജ്യത്ത് പണപ്പെരുപ്പം ഇപ്പോഴും ഭീഷണിയാണെന്നും സാമ്പത്തിക സര്‍വേ വിലയിരുത്തുന്നു. 

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാതലത്തിലും വെല്ലുവിളി നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം നരേന്ദ്ര മോഡിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞത് ശരിവയ്ക്കുന്നതാണ് സര്‍വേ റിപ്പോര്‍ട്ട്. നിര്‍മ്മലാ സീതാരാമന്റെ ഇന്നത്തെ ബജറ്റ് പ്രഖ്യാപനത്തിലേ സാമ്പത്തിക സര്‍വേ ഫലങ്ങളുടെ തുടര്‍ച്ച വ്യക്തമാകൂ. അടിസ്ഥാന സൗകര്യ മേഖലയില്‍ ഗതാഗത സംവിധാനങ്ങള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്ന കണക്കുകളാണ് സാമ്പത്തിക സര്‍വേ പ്രതിഫലിപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.