22 December 2025, Monday

Related news

December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 17, 2025
December 16, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025

വിദേശികളുടെ തടങ്കല്‍: വിമര്‍ശിച്ച് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 4, 2025 10:53 pm

വിദേശികളെന്ന് കണ്ടെത്തിയവരെ നാടുകടത്താതെ തടങ്കല്‍ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നതിന് അസം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വിദേശികളെന്ന് കണ്ടെത്തിയ 63 പേരെയാണ് അസം സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുള്ളത്. വിദേശികളെന്ന് കണ്ടെത്തി തടവിലാക്കുന്നവരെ ഉടന്‍ നാടുകടത്തണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അവരുടെ വിലാസങ്ങള്‍ അറിയില്ലെന്ന് പറഞ്ഞാണ് നാടുകടത്തല്‍ വൈകിപ്പിക്കുന്നത്. അതിന് ഞങ്ങളെക്കൂടി ആശങ്കയിലാക്കണോ? നിങ്ങള്‍ അവരെ മാതൃരാജ്യത്തേക്ക് നാടുകടത്തുക. അതിനായി ശുഭ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണോ? എന്നും കോടതി ചോദിച്ചു. 

വിദേശികളായി പ്രഖ്യാപിക്കപ്പെട്ട വ്യക്തികളെ നാടുകടത്തുന്നതും അസമിലെ തടങ്കല്‍ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന 63 പേരെ രണ്ടാഴ്ചയ്ക്കുള്ളില്‍ നാടുകടത്താന്‍ നടപടി തുടങ്ങാനും, വിശദമായ അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീം കോടതി അസം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. 1946ലെ വിദേശ നിയമപ്രകാരം ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും പശ്ചിമ ബംഗാളിലെ തടങ്കൽപ്പാളയങ്ങളില്‍ കഴിയുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ മോചിപ്പിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെയും സുപ്രീം കോടതിയുടെ രൂക്ഷമായി വിമര്‍ശിച്ചു. തടങ്കൽപ്പാളയങ്ങളിലും തിരുത്തൽ കേന്ദ്രങ്ങളിലുമായി പാര്‍പ്പിച്ചിട്ടുള്ള മുഴുവൻ കുടിയേറ്റക്കാരുടെയും വിവരങ്ങള്‍ രേഖാമൂലം അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും ബംഗ്ലാദേശി കുടിയേറ്റക്കാരെ തടങ്കൽ കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്നതിന്റെ ഉദ്ദേശ്യത്തെയും ജസ്റ്റിസുമാരായ ജെ ബി പർഡിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തു. ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തിയ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അവരെ സ്വന്തം നാട്ടിലേക്ക് മടക്കി അയയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിന്റെ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയതില്‍ ബംഗാൾ സര്‍ക്കാരിന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അറിയണമെന്നും ബെഞ്ച് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.