1 January 2026, Thursday

അലിഗഡ് സര്‍വകലാശാലയില്‍ ഉച്ചഭക്ഷണത്തിന് ‘ബീഫ് ബിരിയാണി’; ടൈപ്പിങ്ങ് പിശകാണെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടും വിദ്വേഷം പടര്‍ത്താന്‍ ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2025 7:16 pm

അലിഗഡ് സര്‍വകലാശാലയിലെ ഉച്ചഭക്ഷണ മെനുവില്‍ ‘ബീഫ് ബിരിയാണി’ ഉണ്ടെന്ന നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ വൈറലായത് വിവാദമായി. ഞായറാഴ‍്ച ഉച്ചയ‍്ക്ക് ചിക്കന്‍ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നല്‍കും എന്ന് ‘രണ്ട് ഔദ്യോഗിക വ്യക്തികളുടെ’ പേരില്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ഇത് വിവാദമാവുകയും ഒച്ചപ്പാടും ബഹളവും ഉണ്ടാവുകയും ചെയ‍്തതോടെ ടൈപ്പിങ്ങില്‍ വന്ന പിഴവാണെന്ന് യൂണിവേഴ‍്സിറ്റി അധികൃതര്‍ വ്യക്തമാക്കുകയും ഉത്തരവാദികളായവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും ഉറപ്പുനല്‍കി.

നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവാദത്തിന് ചൂട്പിടിച്ചത്. ആദ്യം സര്‍വകലാശാല അധികൃതര്‍ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ രംഗംവഷളാകുമെന്ന് ഉറപ്പായപ്പോള്‍ മനപ്പൂര്‍വമല്ലാത്ത തെറ്റാണെന്ന് അറിയിക്കുകയായിരുന്നു. നോട്ടീസില്‍ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരുടെ ഒപ്പില്ലാത്തതിനാല്‍ ഇതിന്റെ ആധികാരികതയെ കുറിച്ച് സംശയം ഉയര്‍ന്നു. തുടര്‍ന്നാണ് നോട്ടീസ് ഉടന്‍ പിന്‍വലിച്ചത്.

രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സര്‍വകലാശാല ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ പ്രശ‍്നം ഗൗരവമായി കാണുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വിഷയം യൂണിവേഴ‍്സിറ്റി കൈകാര്യം ചെയ‍്തതിനെ പൂര്‍വവിദ്യാര്‍ത്ഥിയും ബിജെപി നേതാവുമായ നിഷിത് ശര്‍മ്മ വിമര്‍ശിച്ചു. നോട്ടീസ് പ്രചരിപ്പിച്ചത് മുതിര്‍ന്ന ഫുഡ് കമ്മിറ്റി അംഗളാണ്. സര്‍വകലാശാല ഭരണനേതൃത്വം തീവ്രവ ശക്തികളെ പ്രോത്സാഹിപ്പിക്കുകയും വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റം മൂടിവയ‍്ക്കുകയും ചെയ്യുന്നു എന്നാണെന്നും ആരോപിച്ചു. വിഷയം ആളിക്കത്തിക്കാനാണ് ബിജെപിയും എബിവിപിയും ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.