5 February 2026, Thursday

Related news

February 5, 2026
January 27, 2026
January 14, 2026
November 22, 2025
November 18, 2025
November 6, 2025
August 30, 2025
July 21, 2025
July 21, 2025
February 13, 2025

സഭാ നടപടികള്‍ ആസൂത്രിതമായി അലങ്കോലപ്പെടുത്തി പ്രതിപക്ഷം

സ്പീക്കര്‍ക്ക് പ്രതിപക്ഷനേതാവിന്റെ ഭീഷണി 
പ്ലക്കാര്‍ഡുകളും ബാനറും നേരത്തെ തയ്യാറാക്കി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
February 13, 2025 1:59 pm

സ്പീക്കറെ ഭീഷണിപ്പെടുത്തി ആസൂത്രിതമായി സഭാനടപടികൾ അലങ്കോലമാക്കി പ്രതിപക്ഷം. പ്രകോപനങ്ങളൊന്നും ഇല്ലാതെയായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. സ്പീക്കറെ സഭ നടത്താനനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ഭീഷണിക്ക് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി നടപടികള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു. നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ നടന്ന ബഹളത്തില്‍, നിമിഷങ്ങള്‍ക്കകം സ്പീക്കര്‍ക്കെതിരെ പ്ലക്കാര്‍ഡുകളും ബാനറും ഉയര്‍ന്നു. ബഹളത്തെത്തുടര്‍ന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി രാവിലെ 11.36ന്‌ സഭ പിരിഞ്ഞു. കഴിഞ്ഞ ദിവസം സ്പീക്കറോട്‌ പ്രതിപക്ഷ നേതാവ് തട്ടിക്കയറുകയാണ്‌ ചെയ്തതെങ്കിൽ ഇന്നലെ ഒരുപടികൂടി കടന്ന്‌ ഭീഷണിപ്പെടുത്താനും തയ്യാറായി. ‘തന്നെ നിയന്ത്രിക്കാൻ ഒരു കാരണവശാലും സ്പീക്കറെ അനുവദിക്കില്ലെന്നും സഭ നടത്തിക്കൊണ്ടുപോകില്ലെന്നു‘മായിരുന്നു വി ഡി സതീശന്റെ ആക്രോശം. ഇതിനു പിന്നാലെ പ്രതിപക്ഷാംഗങ്ങളൊന്നാകെ സ്പീക്കറുടെ മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. 

വാക്കൗട്ട്‌ പ്രസംഗം ഒമ്പത് മിനിറ്റാകുന്നു എന്ന്‌ സ്പീക്കർ പറഞ്ഞതാണ്‌ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്‌. തന്നെ തടസപ്പെടുത്തി സ്പീക്കർ സഭ നടത്തിക്കൊണ്ടുപോകില്ലെന്ന്‌ ‌സതീശൻ പറഞ്ഞു. ഒമ്പത് മിനിറ്റ് വരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇപ്പോൾ പ്രസംഗം 13 മിനിറ്റ് കഴിഞ്ഞെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു. ‘നിങ്ങളുടെ ഔദാര്യമല്ലെന്നും എന്റെ അവകാശമാണിതെന്നു‘മായിരുന്നു വി ഡി സതീശന്റെ മറുപടി. ഇതോടെ പ്രതിപക്ഷാംഗങ്ങളൊന്നാകെ സ്‌പീക്കർക്കെതിരെ തിരിയുകയായിരുന്നു. മുൻകൂട്ടി കരുതിയ ‘സ്പീക്കർ നീതി പാലിക്കുക’ എന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ബഹളം. അംഗങ്ങളെ തിരിച്ചുവിളിക്കണമെന്ന്‌ സ്പീക്കർ ആവർത്തിച്ച്‌ അഭ്യര്‍ത്ഥിച്ചിട്ടും പ്രതിപക്ഷ നേതാവ് വഴങ്ങിയില്ല. 

തുടർന്ന്‌ സബ്‌മിഷനും ശ്രദ്ധക്ഷണിക്കലും അവതരിപ്പിക്കാൻ ക്ഷണിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങൾ സീറ്റിലുണ്ടായില്ല. കളങ്ങാട്ടുകുഴിയിലിറങ്ങിയ കടുവയെ പിടികൂടുന്നത് സംബന്ധിച്ച സബ്‌മിഷൻ അവതരിപ്പിച്ച കോതമംഗലം എംഎൽഎ ആന്റണി ജോൺ, കടുവയെക്കാൾ ഭീകരമായ കൃത്യങ്ങളാണ്‌ പ്രതിപക്ഷാംഗങ്ങൾ സഭയിൽ കാട്ടുന്നതെന്ന്‌ പരിഹസിച്ചു. തുടർന്ന്‌ ബജറ്റിലേക്കുള്ള ഉപധനാഭ്യർത്ഥനകൾ ചർച്ചകൂടാതെ പാസാക്കി. പരിഗണനയിലുണ്ടായിരുന്ന രണ്ടു ബില്ലുകളും സബ്‌ജക്ട്‌ കമ്മിറ്റിക്കുവിട്ട്‌ സഭ മാർച്ച്‌ മൂന്നിന്‌ ചേരുന്നതിനായി പിരിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.