7 January 2026, Wednesday

Related news

December 20, 2025
December 19, 2025
December 11, 2025
December 6, 2025
November 2, 2025
October 21, 2025
October 20, 2025
October 18, 2025
October 17, 2025
October 14, 2025

യുവതലമുറ വല്ലാതെ അസ്വസ്ഥർ; ചർച്ച ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 3, 2025 6:04 pm

യുവതലമുറ വല്ലാതെ അസ്വസ്ഥരാണെന്നും ഒപ്പമുള്ളവർ ശത്രുവെന്ന മനോഭാവമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ചർച്ച ലഹരിയിൽ മാത്രം ഒതുക്കേണ്ടതല്ല. ലഹരിവ്യാപനം തടയാൻ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കുട്ടികളിൽ വലിയതോതിൽ അക്രമോത്സുഗത വര്‍ധിച്ചു. ഇത് വർത്തമാനത്തിൽ തീർക്കേണ്ടതല്ല. വിശദമായ അപഗ്രഥനം വേണം. എങ്ങനെയാണ് ഇതിനെ നേരിടാൻ സാധിക്കുക. കുറ്റകൃത്യങ്ങൾ എന്ന നിലയിലുള്ള നടപടി പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു ലഹരി വിരുദ്ധ കൺ ട്രോൾറൂം ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. 87,702 കേസുകൾ ഈ സർക്കാരിന്റെ കാലത്ത് രജിസ്റ്റർ ചെയ്തു. ലഹരിയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ ശ്രമം നടത്തി. മയക്കു മരുന്ന് കേസിലെ ശിക്ഷ നിരക്ക് കേരളത്തിൽ കൂടുതലാണ്. കേരളത്തിലെ എൻഫോഴ്സ്മെന്റ് ഏജൻസികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമകളും ദുസ്വാധീനം സൃഷ്ടിക്കുന്നു. അതിൽ നിന്നും വേർതിരിക്കാൻ ശ്രമിക്കുമ്പോൾ രക്ഷിതാക്കൾ ശത്രുക്കളാകുന്നു. സെൻസർ ബോർഡ് എന്താണ് പരിശോധിക്കുന്നത് എന്ന് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. 

ഏറ്റവും കൂടുതൽ പേരെ കൊല്ലുന്നയാൾ ഹീറോ ആകുന്നു. അങ്ങനെ ഹീറോ വർഷിപ്പ് ഉണ്ടാകുന്നു. ചില റൗഡി ഗ്യാങ്ങിനൊപ്പം കുട്ടികൾ പോയതായി പൊലീസ് റിപ്പോർട്ട് ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒപ്പമുള്ളവനെ തോൽപ്പിച്ചേ മതിയാകൂ എന്ന ചിന്താഗതിയാണ് പുതിയ തലമുറയെ നയിക്കുന്നത്. ഒപ്പമുള്ളവർ ശത്രുക്കളാണ് എന്ന മനോഭാവമാണ് വളർത്തുന്നത്. ഇത്തരം ഒരു ചിന്ത കുട്ടികളിൽ അരക്ഷിതാവസ്ഥ വളർത്തുന്നതിന് കാരണമാകുന്നു. അജ്ഞാതനായ ശത്രുവിനോട് പോരാടാനുള്ള ഒരു അവസരവും കളയരുതെന്ന് മനോഭാവം കുട്ടികളിൽ വളരുന്നു. കളിച്ച വളരേണ്ട പ്രായത്തിൽ കുട്ടികളെ അതിന് അനുവദിക്കുന്നില്ല. എല്ലാം പഠനം മാത്രം. ഇതിലൂടെ കുട്ടിയുടെ ബാല്യകാലം ഇല്ലാതാകുന്നു. കുട്ടികൾക്ക് സഹജീവി സ്നേഹം ഇല്ലതായി. ഓരോ സ്ഥലങ്ങളും ഓരോ പെട്ടിയായി മാറുകയാണ്. വീട്ടിലെ മുറി ഒരു പെട്ടി, ബസ് മറ്റൊരു പെട്ടി, ക്ലാസ് മുറി മറ്റൊരു പെട്ടി, അങ്ങനെ കുട്ടികളുടെ ബാല്യം നഷ്ടമാകുന്നു. അടഞ്ഞ മനസായി മാറുന്നു. കുട്ടിയോടൊപ്പം സമയം പങ്കിടാൻ ചില രക്ഷിതാക്കൾക്ക് കഴിയുന്നില്ല. കുട്ടി തന്റേതായ ഡിജിറ്റൽ ലോകത്ത് പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.