12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026

മത്സ്യസമ്പത്തിനും ജൈവവൈവിധ്യത്തിനും കടല്‍ മണല്‍ ഖനനം കനത്ത ആഘാതം

 ഉപേക്ഷിക്കണമെന്ന് ഏകകണ്ഠമായി നിയമസഭ
 സമ്പദ്ഘടനയെ ബാധിക്കും 
 മത്സ്യത്തൊഴിലാളി ഉപജീവനമാർഗം ഇല്ലാതാക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം
March 4, 2025 10:49 pm

കടല്‍ മണല്‍ ഖനനത്തിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സമ്പദ്ഘടനയെയും പാരിസ്ഥിതിക സന്തുലനത്തെയും ഗണ്യമായ രീതിയിൽ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിയമഭേദഗതിയും തുടർനടപടികളും എത്രയും വേഗം ഉപേക്ഷിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി. 

പരമ്പരാഗത മത്സ്യമേഖലയായ കൊല്ലം പ്രദേശത്ത് ധാതു ഖനനലേലം നടത്താനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നടപടികള്‍ വലിയ ആശങ്കയോടെയാണ് ജനങ്ങളും ഈ സഭയും വീക്ഷിക്കുന്നത്. അമൂല്യമായ മത്സ്യസമ്പത്തിനും ജൈവവൈവിധ്യത്തിനും കനത്ത ആഘാതം ഏൽപ്പിക്കുന്ന നടപടിയുമായാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ എതിർപ്പുകളെയും ആശങ്കകളെയും അവഗണിച്ച് മുന്നോട്ടുപോകുന്നതെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ആഴക്കടലിലെ ഖനനം ആവാസവ്യവസ്ഥയെയും ജൈവവൈവിധ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യം സംസ്ഥാന സർക്കാർ എടുത്തു പറഞ്ഞിരുന്നു. സമ്പദ്ഘടനയെ ബാധിക്കുമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തെ ഇല്ലാതാക്കുമെന്ന കാര്യത്തിലും ആശങ്ക ഉയർത്തിയിരുന്നു. 

കടലിലെ മത്സ്യസമ്പത്തിനും ആഴക്കടൽ ജൈവവൈവിധ്യത്തിനും ഏറെ ആഘാതം ഏൽപ്പിക്കുന്ന ഒന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ നിയമ ഭേദഗതിയെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മത്സ്യസമ്പത്തിനു പുറമെ പവിഴപ്പുറ്റുകൾ, കടൽച്ചേന, ഞണ്ടുകൾ എന്നിവയ്ക്കും വലിയ തോതിൽ നാശം വരാൻ സാധ്യതയുണ്ട്. സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതുവഴി തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുന്നതിനും രാജ്യസുരക്ഷയെ വരെ ബാധിക്കുന്നതിന് ഇടയാക്കാൻ സാധ്യതയുള്ളതുമാണ്. 

കടലിലെ ആവാസവ്യവസ്ഥയേയും പരിസ്ഥിതിയേയും ഇത്രയേറെ പ്രതികൂലമായി ബാധിക്കുന്നതും രാജ്യസുരക്ഷയെ തന്നെ അപകടപ്പെടുത്താൻ തന്നെ സാധ്യതയുള്ളതുമായ ഒരു പ്രവർത്തനം അനുവദിക്കുന്ന നിയമ ഭേദഗതിയാണ് കേന്ദ്രനിയമത്തിൽ ഇപ്പോൾ വരുത്തിയിരിക്കുന്നത് എന്ന കാര്യം കേരള നിയമസഭ തികഞ്ഞ ആശങ്കയോടെ വീക്ഷിക്കുന്നുവെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.