പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കണക്ക് കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ല. കേന്ദ്രസര്‍ക്കാര്‍ ഇത്തരം വിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക‌്സഭയില്‍ അറിയിച്ചു.
മതപരമായ സഭകൾ സംഘടിപ്പിക്കൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, ഭക്തർക്ക് സൗകര്യം ഒരുക്കൽ, സഭയ്ക്കിടെ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങൾ തുടങ്ങിയവ പൊതു ക്രമസമാധാനവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പൊതുക്രമസമാധാനവും പൊലീസും സംസ്ഥാന വിഷയങ്ങളാണ്. ഇത്തരം ഡാറ്റകളൊന്നും കേന്ദ്രീകൃതമായി സൂക്ഷിക്കുന്നില്ല.
ഒരു സംസ്ഥാനത്ത് സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും അന്വേഷണം നടത്തുന്നതുമെല്ലാം സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയില്‍ വരും. അത്തരം വിവരങ്ങളും കേന്ദ്രം സൂക്ഷിക്കുകയില്ലെന്ന് മന്ത്രി വിശദീകരിച്ചു. മഹാകുംഭമേളയില്‍ തിരക്കിനെ തുടര്‍ന്ന് ജനുവരി 29ന് അഖാര മാര്‍ഗില്‍ 30 ഓളം തീര്‍ത്ഥാടകര്‍ മരിക്കുകയും 60 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മരണസംഖ്യ വളരെയധികമാണെന്നും യഥാര്‍ത്ഥ കണക്കുകള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മറച്ചുവച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹർജിയിൽ വ്യക്തതയില്ലെന്ന് നിരീക്ഷിച്ചാണ് തള്ളിയത്. അപകടത്തിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.