21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 20, 2025
April 18, 2025
April 15, 2025
April 15, 2025
April 15, 2025
April 12, 2025
April 12, 2025
April 11, 2025

കോട്ടായി സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

Janayugom Webdesk
പൂടൂർ
March 31, 2025 11:39 am

പാലക്കാട് കോട്ടായി സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും സുരക്ഷാസംവിധാനങ്ങൾ പേരിലൊതുങ്ങുന്നു. കോട്ടായി സംസ്ഥാനപാതയിൽ മേഴ്സികോളേജ് ജംഗ്ഷൻ മുതൽ വാവുള്ളിയാൽ വരെയുള്ള എട്ടു കിലോമീറ്ററോളം ദൂരത്തിൽ സ്ഥിരം അപകടമേഖലകളേറെയാണ്. സ്ഥിരം അപകടങ്ങൾ നടക്കുന്ന പിരായിരി ചുങ്കം മുതൽ ശിവൻകോവിൽ വരെയുള്ള ഭാഗം ബ്ലാക്ക് സ്പോട്ടായി മാറിയിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ പിരായിരി ചുങ്കം മുതൽ പൂടൂർ വരെയുള്ള ഭാഗത്ത് ഉണ്ടായിട്ടുള്ളത് നിരവധി അപകടങ്ങളാണ്. ഇതുവരെ ഉണ്ടായിട്ടുള്ള അപകടങ്ങളിൽ പത്തോളം ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടുതലായും അപകടങ്ങൾ നടക്കുന്നത് കണ്ണോട്ടുകാവ് അയ്യപ്പൻകാവ് പള്ളിക്കുളം എന്നിവിടങ്ങളിലാണ്. അപകടങ്ങൾ തുടർക്കഥയായ പശ്ചാത്തലത്തിൽ പിരായിരി ചുങ്കത്തിന് സമീപം ട്രാഫിക് പോലീസ് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോഴത് അപ്രത്യക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പിരായിരി അയ്യപ്പൻകാവിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. പാലക്കാട് നിന്നും ഒറ്റപ്പാലം ഭാഗത്തേക്കുള്ള സ്വകാര്യ വാഹനങ്ങളും ചരക്കുവാഹനങ്ങളും എളുപ്പത്തിലെത്താൻ ആശ്രയിക്കുന്ന പാത കൂടിയാണിത്. 

മേഴ്സി കോളജ് മുതൽ വാവുള്ളിയാൽ വരെയുള്ള എട്ടു കിലോമീറ്റർ ദൂരം പാലക്കാട് നഗരസഭയ്ക്ക് കീഴിലും പിരായി പറളി മാത്തൂർ കോട്ടായി പഞ്ചായത്തുകൾക്കു കീഴിലുമാണ്. പാതയിൽ മിക്കയിടത്തും കത്താത്ത തെരുവുവിളക്കുകളും റോഡരികിലെ കാലപ്പഴക്കമുള്ള മരങ്ങളും വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. ചുങ്കത്തിന് സമീപം പുലർച്ചെ രണ്ടു യുവാക്കൾ സ്വകാര്യ ബസിടിച്ച് മരിച്ചതും അയ്യപ്പൻ കാവിനു സമീപം ട്രാവലർ ഇടിച്ച് യുവാവു മരിച്ചതും കോവിഡ് കാലത്തിനു ശേഷമാണ്. കോട്ടായി സംസ്ഥാനപാത നവീകരണം കഴിഞ്ഞതോടെ വാഹനാപകടങ്ങൾ വർധിച്ചിരിക്കുകയാണ്. ഇതിനുപുറമെ മദ്യപിച്ചുള്ള ഡ്രൈവിങ് അമിതവേഗത ഓവർടേക്കിങ് എന്നിവയും വാഹനാപകടങ്ങളിൽ വില്ലനാകുന്നു. നോർത്ത് പോലീസ് സ്റ്റേഷനും കോട്ടായി പോലീസ് സ്റ്റേഷനു കീഴിലും വരുന്ന പ്രദേശമാണ് പാലക്കാട് കോട്ടായി സംസ്ഥാനപാത. അത്താലൂർ എംഎൽഎ റോഡിലെ വളവും രണ്ട് റോഡുകൾ സംഗമിക്കുന്നിടത്ത് സ്പീഡ് ബ്രേക്കറുകളില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൊടുന്തിരപ്പുള്ളി ജംഗ്ഷനിൽ സിഗ്നൽ സംവിധാനം സ്ഥാപിക്കലും കനാൽപാലം വീതികൂട്ടലും ഫയലിലൊതുങ്ങുകയാണ്. രാപകലന്യേ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലക്കാട് കോട്ടായി സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ പ്രധാന കവലയിൽ സിഗ്നൽ സംവിധാനവും വാഹനങ്ങളുടെ വേഗത കുറക്കുന്നതിനായി സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കണമെന്ന ജനകീയാവശ്യം ശക്തമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.