30 December 2025, Tuesday

Related news

December 29, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025
December 22, 2025
December 22, 2025
December 22, 2025

പ്രമേയം ഗുരുതര ചോദ്യങ്ങളുയര്‍ത്തുന്നു; സിപിഐ

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2025 10:41 pm

മണിപ്പൂരില്‍ രഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിയമപരമായ പ്രമേയം പുലര്‍ച്ചെ രണ്ടിന് ലോക്‌സഭയില്‍ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നീക്കം, പ്രശ്നം പരിഹരിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. പാര്‍ലമെന്ററി പരിശോധന ഒഴിവാക്കാനും പാര്‍ലമെന്റിനെ അപ്രസക്തമാക്കാനുമുള്ള ബിജെപിയുടെ ബോധപൂര്‍വമായ നിരന്തര ശ്രമങ്ങളുടെ ഏറ്റവും അവസാനത്തേതാണിത്. മണിപ്പൂരിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന് സിപിഐ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഫെബ്രുവരിയില്‍ പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചതുമുതല്‍ ആവശ്യപ്പെടുന്നതാണ്. ഇതേത്തുടര്‍ന്ന് നിരവധി പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നിട്ടും മണിപ്പൂര്‍ വിഷയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. 

വഖഫ് ബില്ലിനെ കുറിച്ചുള്ള സമഗ്ര ചര്‍ച്ച കഴിഞ്ഞ്, അര്‍ധരാത്രിക്ക് ശേഷം മണിപ്പൂര്‍ പ്രമേയം അവതരിപ്പിച്ചത് പൊതുജനശ്രദ്ധ മാറ്റാനും ചര്‍ച്ചയുടെ സമയം കുറയ്ക്കാനുമുള്ള ശ്രമമാണ്. വിഷയത്തില്‍ വെറും 40 മിനിറ്റാണ് ചര്‍ച്ച നടന്നത്. ഇത് മണിപ്പൂരിലെ സാഹചര്യത്തിന്റെ ഗൗരവം കുറയ്ക്കുക മാത്രമല്ല, ബിജെപി സര്‍ക്കാരിന്റെ സുതാര്യത, ഉത്തരവാദിത്തം എന്നിവയുടെ അഭാവത്തെയും പ്രതിഫലിപ്പിക്കുന്നു.
മണിപ്പൂര്‍ ജനത വിവരിക്കാനാകാത്ത പ്രതിസന്ധിയും പ്രയാസങ്ങളും അനുഭവിച്ചു. അതിനാല്‍ പാര്‍ലമെന്റില്‍ ആത്മാര്‍ത്ഥമായ, തുറന്ന ചര്‍ച്ചകളിലൂടെ അവരുടെ ദുരവസ്ഥയ്ക്ക് മുന്‍ഗണന നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്. അത്തരത്തിലുള്ള പ്രമേയം പുലര്‍ച്ചെ കൊണ്ടുവന്നതിലൂടെ വിഷയത്തിന്റെ പ്രാധാന്യവും അത് പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തവും സര്‍ക്കാര്‍ വിലകുറച്ചു കാണുകയാണ്.
ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന തന്ത്രങ്ങള്‍ക്ക് പകരം സമയബന്ധിതവും അര്‍ത്ഥവത്തുമായ ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. പ്രതിസന്ധി അര്‍ത്ഥവത്തായി പരിഹരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും പങ്കാളികളുമായും വിപുലമായ കൂടിയാലോചന നടത്തണം. മണിപ്പൂരിലെ പൗരന്മാരും രാജ്യവും സുതാര്യതയും ഉത്തരവാദിത്തവും സത്യസന്ധതയും ഉള്ള സര്‍ക്കാരിനെയാണ് ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.