എൽഡിഎഫ് ഇടപെടൽ മൂവാറ്റുപുഴ നഗര വികസന പദ്ധതികളുടെ നിർമ്മാണം ത്വരിതപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി മന്ദഗതിയിലായിരുന്ന മുവാറ്റുപുഴയിലെ പ്രധാന വികസന പദ്ധതികളായ നഗര റോഡ് വികസനവും മുറിക്കല്ല് ബൈപാസ് നിർമ്മാണവും എൽ ഡി എഫ് നേതൃത്വത്തിന്റെ ഇടപെടലിന്റെ ഫലമായി ത്വരിതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി എൽ ഡി എഫ് നേതാക്കളായ മുൻ എംഎൽ എ ബാബു പോൾ, മുൻ മുന്‍സിപ്പൽ ചെയർമാൻ അഡ്വ പി എം ഇസ്മയിൽ, സി പി ഐ (എം) ഏരിയാ സെക്രട്ടറി അഡ്വ അനീഷ് എം മാത്യു എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. നഗര വികസനപദ്ധതിയിൽ പരസ്പരം സഹകരിക്കേണ്ട കെഎസ്ഇബി, വാട്ടർ അതോറിറ്റി, ബിഎസ്എഎൻഎൽ, റവന്യു ഡിപ്പാർട്ട്മെന്റുകളുകളുടെ ഏകോപനമില്ലായ്മയാണ് നിർമ്മാണ സ്തംഭനത്തിന് ഇടയാക്കുന്നതെന്നാണ് ഇതുസംബന്ധമായി വന്ന കേസ്സിൽ കെ ആർ എഫ്ബി വ്യക്തമാക്കിയത്.
ഡിപ്പാർട്ടുമെന്റുകളെ തമ്മിൽ പരസ്പരം ഏകോപിക്കേണ്ട സ്ഥലം എം എൽ എ ആ ചുമതല നിർവഹിക്കുന്നില്ലെന്ന ആക്ഷേപവും മാധ്യമങ്ങളിൽ ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുൻ എം എൽ എ മാരായ ഗോപി കോട്ടമുറിക്കൽ, ബാബു പോൾ, മുൻ മുനിസ്സിപ്പൽ ചെയർമാൻ അഡ്വ പി എം ഇസ്മയിൽ, സി പി എം ഏരിയാ സെക്രട്ടറി അഡ്വ. അനീഷ്, എം മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുമായി നിരന്തര ചർച്ചകൾ നടത്തി ഇവർ തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കുവാനും നിർമ്മാണ പ്രവൃത്തി പുനരാരംഭിക്കുവാനും വഴിയൊരുക്കിയത്. നഗര റോഡ് വികസനത്തിന്റെ ഭാഗമായി കാന നിർമ്മാണത്തിന് വള്ളക്കാലി ജംഗ്ഷനിൽ 200 മീറ്ററോളം സ്ഥലം ഇപ്പോഴും അക്വയർ ചെയ്യാൻ അവശേഷിക്കുന്നുണ്ട്. സ്ഥലമുടമ കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിട്ടുള്ളതാണ് ഇതിനു കാരണം. എന്നാൽ സ്ഥലമുടമയുമായി എൽ ഡി എഫ് നേതൃത്വം നടത്തിയ ചർച്ചയെത്തുടർന്ന് കോടതി വിധി എന്തായാലും അതിനനുസരിച്ചുള്ള നഷ്ടപരിഹാരം നൽകാമെന്ന് കെ ആർ എഫ് ബി യിൽ നിന്നും ഉറപ്പ് നൽകുന്ന രേഖ എഴുതി നൽകിയാൽ മുൻകൂറായി സ്ഥലം വിട്ടു നൽകുവാൻ സന്നദ്ധത ഇപ്പോൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം റവന്യൂ കെ ആർ എഫ് ബി ഡിപ്പാർട്ടുമെന്റുകളെ എൽഡിഎഫ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.