17 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 6, 2025
December 6, 2025
December 3, 2025
November 29, 2025
November 20, 2025
November 18, 2025
November 17, 2025
November 17, 2025

യുപിഎസിലെ ബാറ്ററി തകരാര്‍ പൊട്ടിത്തെറിക്ക് കാരണമെന്ന് റിപ്പോർട്ട്

Janayugom Webdesk
കോഴിക്കോട്
May 4, 2025 11:11 pm

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പുക പട‍ർന്നത് ബാറ്ററിയിലെ ഇന്റേണൽ ഷോർട്ടേജെന്ന് പ്രാഥമിക റിപ്പോർട്ട്. ഒരു ബാറ്ററി ചൂടായി ബൾജ് ചെയ്തെന്നും ഇത് പിന്നീട് പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ജില്ലാ ഫോറൻസിക് വിഭാഗവും നടത്തിയ പരിശോധനയിലാണ് യുപിഎസിന്റെ ബാറ്ററി തകരാർ കണ്ടെത്തിയത്. 34 ബാറ്ററികളാണ് നശിച്ചത്. യുപിഎസ് മുറിയിലുണ്ടായ അപകടത്തെ തുടർന്ന് പുക കെട്ടിടത്തിൽ മുഴുവനായി വ്യാപിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടയിൽ മെഡിക്കൽ കോളജിൽ പഴയ കാഷ്വാലിറ്റി താൽക്കാലികമായി പ്രവർത്തന സജ്ജമാക്കി. ഇന്ന് രാവിലെ മുതലാണ് അത്യാഹിത വിഭാഗത്തിലെ സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയത്. ബീച്ച് ആശുപത്രിയിൽ അടിയന്തരമായി തുടങ്ങിയ പ്രവർത്തനവും ഉടൻ ഇവിടേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി. 

മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവം അഞ്ച് പേരടങ്ങുന്ന മെഡിക്കൽ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ അറിയിച്ചു. പൂർണമായ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിന് നൽകും. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും ഡിഎംഇ കെ വി വിശ്വനാഥൻ പറഞ്ഞു. പുകയുണ്ടായതും അതിലൂടെ രോഗികൾക്കുണ്ടായ ബുദ്ധിമുട്ടുകളും മരണവുമുൾപ്പെടെ പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട്, തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ട്, തൃശൂർ മെഡിക്കല്‍ കോളജ് സർജറി വിഭാഗം പ്രൊഫസർ, എറണാകുളം പൾമണോളജി എച്ച്ഒഡി, കൊല്ലം മെഡിക്കല്‍ കോളജ് ഫോറൻസിക് ഹെഡ് എന്നിവരടങ്ങുന്ന ടീമായിരിക്കും അന്വേഷിക്കുക. ഇന്ന് പത്ത് മണിക്ക് ആരംഭിച്ച യോഗം മൂന്നര മണിക്കൂർ നീണ്ടു. വകുപ്പ് മേധാവികൾ, മെഡിക്കൽ കോളജ് സൂപ്രണ്ട്, ഡിഎംഇ, പ്രിൻസിപ്പൽ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

അതേസമയം, പുകയുണ്ടായ കാഷ്വാലിറ്റി ഉൾപ്പെടുന്ന ബ്ലോക്ക് പ്രവർത്തനസജ്ജമാക്കേണ്ടതുണ്ട്. അപകടമുണ്ടായ ബ്ലോക്കിലെ രോഗികളെ മാറ്റുന്നതിനാണ് ആദ്യ മുൻഗണന. താഴത്തെ നിലയും ഒന്നാം നിലയും ഒഴികെയുള്ള മറ്റ് നിലകൾ ഇന്നു തന്നെ പ്രവർത്തനസജ്ജമാക്കും. കാഷ്വാലിറ്റി, എംആർഐ വിഭാഗങ്ങൾ പ്രവർത്തനസജ്ജമാക്കുന്നത് വൈകും. എംആർഐ മുറിയുടെ യുപിഎസിൽ വച്ച ബാറ്ററിയിൽ നിന്നാണ് പുകയാരംഭിച്ചതും വലിയ രീതിയിലേക്ക് വ്യാപിച്ചതും അപകടമുണ്ടായതും. ഇത് ശരിയാക്കാൻ ഒരാഴ്ചയെങ്കിലുമെടുക്കും. 2026 വരെ വാറന്റിയുള്ളതാണ് യുപിഎസ്. അതിനാൽ ഫിലിപ്സ് കമ്പനി ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. പഴയ കാഷ്വാലിറ്റിയാണ് പുതിയതിന് പകരം നിലവിൽ പ്രവർത്തിക്കുക. പുറത്തെ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളെ എത്രയും വേഗം ഇവിടേക്ക് മാറ്റും. കൂടാതെ പുതിയ ബ്ലോക്കിലെ ഓപ്പറേഷൻ തിയേറ്ററും ചൊവ്വാഴ്ചയോടെ പ്രവർത്തനസജ്ജമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.