15 February 2026, Sunday

Related news

February 13, 2026
February 12, 2026
February 12, 2026
February 10, 2026
February 10, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 1, 2026

2.69 ലക്ഷം കോടി; കേന്ദ്രസര്‍ക്കാരിന് വാരിക്കോരി നല്‍കി ആര്‍ബിഐ

Janayugom Webdesk
മുംബൈ
May 23, 2025 10:42 pm

കേന്ദ്രസര്‍ക്കാരിന് റെക്കോഡ് ലാഭവിഹിതം കൈമാറാന്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) തീരുമാനിച്ചു. 2024–25 സാമ്പത്തിക വര്‍ഷം 2.69 ലക്ഷം കോടിയാണ് നല്‍കുന്നത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുടെ 616-ാമത് യോഗത്തിലാണ് തീരുമാനം. ആര്‍ബിഐ കേന്ദ്രത്തിന് കൈമാറുന്ന ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണിത്. 2,68,590.07 കോടിയാണ് കേന്ദ്രത്തിന് നല്‍കുക. മുന്‍ വര്‍ഷത്തേക്കാള്‍ 27.4 ശതമാനം കൂടുതലാണിത്. 2023–24 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 2.1 ലക്ഷം കോടി ലാഭവിഹിതം കേന്ദ്രത്തിന് കൈമാറിയിരുന്നു. 2022–23 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ 87,416 കോടിയുടെ ഇരട്ടിയായിരുന്നു ഇത്. 

ബിമല്‍ ജലാന്‍ തലവനായ വിദഗ്ധസമിതി ശുപാര്‍ശ പ്രകാരം 2019 ഓഗസ്റ്റ് 26ന് റിസര്‍വ് ബാങ്ക് അംഗീകരിച്ച സാമ്പത്തിക മൂലധന ചട്ടക്കൂട് (ഇസിഎഫ്) അടിസ്ഥാനത്തിലാണ് കൈമാറേണ്ട തുക തീരുമാനിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വലിയ തോതില്‍ ലാഭവിഹിതം കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. കണ്ടിജൻസി റിസ്ക് ബഫർ (സിആര്‍ബി) മുമ്പത്തെ 6.5 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായി ഉയർത്താനും ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. അപ്രതീക്ഷിതവും ആകസ്മികവുമായ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ആര്‍ബിഐ സൂക്ഷിക്കുന്ന പ്രത്യേക ഫണ്ടാണ് സിആര്‍ബി. 2022–23 സാമ്പത്തിക വര്‍ഷത്തില്‍ സിആര്‍ബി 6.00 ശതമാനമായും അതിനടുത്ത വര്‍ഷം 6.50 ശതമാനമായും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് 7.50 ശതമാനമായി വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.