
മഹാരാഷ്ട്രയിലെ ഷലാർത്ഥ് അഴിമതി അന്വേഷണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). നാഗ്പൂരില്‍ മാത്രം 500ലധികം അനധികൃത അധ്യാപക നിയമനം നടത്തിയതായി എസ്‌ഐടി കണ്ടെത്തി. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പള, സേവന രേഖകൾ കൈകാര്യം ചെയ്യുന്നതിനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ഒരു കേന്ദ്രീകൃത പോർട്ടലാണ് ഷലാർത്ഥ്.
622 അധ്യാപകരിൽ 75 പേരെ മാത്രമാണ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് നിയമിച്ചിട്ടുള്ളൂ എന്ന് എസ്‌ഐടി കണ്ടെത്തി. ബാക്കിയുള്ള 547 പേരെയും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ വഴിയാണ് നിയമിച്ചത്. ഓരോരുത്തരും 20–30 ലക്ഷം രൂപ വീതം നൽകിയാണ് ജോലി നേടിയതെന്നുമാണ് കണ്ടെത്തല്‍. ഇതോടെ 100 കോടിയിലധികം രൂപയുടെ അഴിമതി നടന്നിട്ടുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാരെ കൂടാതെ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും അധ്യാപകരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സുനിത മെശ്രാം പറഞ്ഞു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി ഡയറക്ടർ സതീഷ് മെന്ദെയെ അറസ്റ്റ് ചെയ്യാൻ എത്തിയെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ കടന്നുകളഞ്ഞു. ഷാലാർത്ഥ് പോർട്ടൽ തട്ടിപ്പ് അന്വേഷിക്കാൻ ഈ വർഷം ഏപ്രിലിലാണ് എസ്‌ഐടി രൂപീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.