1 February 2026, Sunday

Related news

January 26, 2026
January 25, 2026
January 25, 2026
January 23, 2026
January 23, 2026
January 18, 2026
January 14, 2026
January 14, 2026
January 13, 2026
January 11, 2026

ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചുപൂട്ടി; പ്രതിഷേധം ശക്തം

ബേബി ആലുവ
കൊച്ചി
June 13, 2025 10:34 pm

ലക്ഷദ്വീപിൽ അധ്യയന വർഷാരംഭത്തിൽ മൂന്ന് വിദ്യാലയങ്ങൾ അടച്ചുപൂട്ടിയത് വൻ പ്രതിഷേധത്തിനിടയാക്കി. സിലബസിൽ നിന്ന് അറബി, മഹൽ എന്നീ പ്രാദേശിക ഭാഷകൾ ഒഴിവാക്കിയത് ഹൈക്കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് മൂന്ന് ഉപദ്വീപുകളിലെ സ്കൂളുകൾ അടച്ചുപൂട്ടിയത്. അഗത്തി ദ്വീപിലെ സൗത്ത് സീനിയർ ബേസിക് സ്കൂൾ, അന്ത്രോത്തിലെ മീച്ചേരി എസ്ബി സ്കൂൾ എന്നിവ അടയ്ക്കുകയും കവരത്തി സീനിയർ സെക്കന്‍ഡറി സ്കൂൾ പൊളിക്കുകയുമാണ് ചെയ്തത്. പൊളിക്കൽ നീക്കമുണ്ടായതിന് പിന്നാലെ പകരം സംവിധാനമൊരുക്കാതെ സ്കൂൾ പൊളിക്കരുതെന്ന് കോടതിയിൽ നിന്ന് ഉത്തരവുണ്ടായെങ്കിലും മേൽ നടപടികളുണ്ടായില്ല. മൂന്ന് വിദ്യാലയങ്ങളിലെയും കുട്ടികളെ മൂന്ന് സ്കൂളുകളിലേക്കായി വിഭജിച്ച് മാറ്റിയിരിക്കുകയാണ്. ഇങ്ങനെ എത്തിയ വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ അവിടങ്ങളിൽ സൗകര്യവുമില്ല. സ്കൂളുകൾക്ക് പുറത്ത് അധ്യയനം നടത്തേണ്ട സ്ഥിതി. മാത്രമല്ല, വിദ്യാർത്ഥികൾ കിലോമീറ്ററുകൾ സഞ്ചരിച്ചു വേണം പകരം സ്കൂളുകളിലെത്താൻ. അഗത്തിയിൽ അഞ്ച് വിദ്യാലയങ്ങളുണ്ടായിരുന്നു. അതിലൊന്ന് നേരത്തേ പൂട്ടി. ഇപ്പോൾ മറ്റൊന്നും കൂടിയായതോടെ ശേഷിക്കുന്നവയുടെ എണ്ണം മൂന്നായി. സ്കൂളുകൾ പൂട്ടിയതിനെക്കുറിച്ച് അധികൃതരിൽ നിന്ന് തൃപ്തികരമായ മറുപടിയില്ല. 

അധ്യാപകരുടെയും ജീവനക്കാരുടെയും എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ഗൂഢോദ്ദേശ്യത്തിന്റെ ഭാഗമാണ് നടപടിയെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വിദ്യാലയം പൂട്ടിയതിനെതിരെ അഗത്തിയിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ള രക്ഷാകർത്താക്കളെ പൊലീസ് ഉപദ്രവിച്ചതായി ആരോപണമുണ്ട്. ഈ അധ്യയന വർഷം മുതൽ മലയാളം മീഡിയത്തില്‍ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകേണ്ടതില്ല എന്ന നിർദേശം വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ളതായി സൂചനകളുണ്ട്. ഇത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്. സ്കൂൾ സിലബസിൽ മലയാളവും ഇംഗ്ലീഷും നിലനിർത്തി പ്രാദേശിക ഭാഷകളായ അറബി, മഹൽ എന്നിവ ഒഴിവാക്കി പകരം ഹിന്ദി അടിച്ചേൽപ്പിക്കാനായിരുന്നു ആദ്യ ശ്രമം. ഇതേ തുടര്‍ന്നാണ് ഭാഷാപരിഷ്കരണം ആവശ്യമായ പഠനം നടത്താതെയാണെന്ന് നിരീക്ഷിച്ച് വിദ്യാഭ്യാസ മേധാവിയുടെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹൈക്കോടതി വിധിച്ചത്. അതിലേറ്റ തിരിച്ചടിയിൽ നിന്ന് കരകയറാനാണ് ഇപ്പോഴത്തെ ഈ നീക്കമെന്നാണ് കരുതുന്നത്. വിദ്യാലയങ്ങൾ അടച്ചതും മലയാളം മീഡിയത്തിൽ പ്രവേശനം നിഷേധിക്കാനുള്ള നീക്കവും ദ്വീപിലെ വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നീതി തേടി കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് രക്ഷിതാക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.