
രണ്ട് ദിവസംപകൽ മഴ പെയ്യാതിരുന്നിട്ടും കുട്ടനാട്ടിൽ വെള്ളക്കെട്ടിന് മാറ്റമില്ല. ശക്തമായ വേലിയേറ്റവും കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നതുമാണു മഴമാറി നിന്നിട്ടും ജലനിരപ്പിന് വ്യത്യാസമില്ലാതെ തുടരുന്നത്. അമ്പലപ്പുഴ – തിരുവല്ല റോഡിലടക്കം കുട്ടനാട്ടിലെ പ്രധാന റോഡുകളിലെല്ലാം വെള്ളംകയറിയ നിലയിലാണ്. പുളിങ്കുന്ന്, കാവാലം, വെളിയനാട്, മുട്ടാർ, രാമങ്കരി, കൈനകരി, നിലംപേരൂർ പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. റോഡുകളിൽ വെള്ളം കയറി വാഹനഗതാഗതം മുടങ്ങിയതോടെ ചില പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലായി. പല പാടശേഖരങ്ങളിലും പുറം ജലാശയത്തേക്കാൾ ഒരടിയോളം ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്.
കാവാലം, മങ്കൊമ്പ്, നെടുമുടി, പള്ളാത്തുരുത്തി, നീരേറ്റുപുറം മേഖലകൾക്കൊപ്പം ചമ്പക്കുളം ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തി. രാമങ്കരിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പും കൈനകരി മേഖലയിൽ മടവീഴ്ചയുണ്ടായ ഭാഗത്തുള്ള 20 ഭക്ഷണ വിതരണ കേന്ദ്രങ്ങളും പ്രവർത്തനം തുടരുകയാണ്. ജില്ലയിൽ ആകെ നാല് ദുരിതാശ്വാസ ക്യാമ്പുകളും 24 ഭക്ഷണ വിതരണ കേന്ദ്രങ്ങളുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ചേർത്തല‑3,കുട്ടനാട്-1.( ദുരിതാശ്വാസ ക്യാമ്പുകൾ)എടത്വയിൽ നിന്ന് മുട്ടാർ, കളങ്ങര, തായങ്കരി വഴി എസി റോഡിലെത്തുന്ന എല്ലാ കെഎസ്ആർടിസി സർവീസുകളും രണ്ട് ദിവസമായി നിർത്തിവച്ചിരിക്കുകയാണ്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുടർച്ചയായ 4–ാം ദിവസവും അവധി നൽകി. ഇന്നലെ പ്ലസ് വൺ ക്ലാസുകളിൽ പ്രവേശനോത്സവം നടക്കേണ്ടതായിരുന്നു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്തു വെള്ളം കയറി. എടത്വ – വീയപുരം റോഡിലും പരേത്തോട് – ആലംതുരുത്തി റോഡിലുമുൾപ്പെടെ വെള്ളമുണ്ടെങ്കിലും ഗതാഗതത്തിനു കാര്യമായ തടസം നേരിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.