
ഗാസയില്‍ ആരോഗ്യ സഹായ വിതരണത്തിനേര്‍പ്പെടുത്തിയ ഉപരോധം രോഗവര്‍ധനവിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 19,000ത്തിലധികം ജലജന്യ രോഗങ്ങളും 200 മഞ്ഞപ്പിത്തം, ഡയേറിയ എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി യുഎൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (ഒസിഎച്ച്എ) അറിയിച്ചു. ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അഭാവം ഇത്തരം രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകും. പൊതുജനാരോഗ്യ സംവിധാനത്തിന്റെ തകര്‍ച്ച തടയുന്നതിന് ഇന്ധനം, മെഡിക്കൽ ഉപകരങ്ങള്‍, ശുദ്ധജലം, ശുചിത്വ സംവിധാനങ്ങള്‍ എന്നിവ അടിയന്തരമാണെന്നും ഒസിഎച്ച്എ ചൂണ്ടിക്കാട്ടി. വ്യോമാക്രമണത്തിലും ഭക്ഷണം കണ്ടെത്താനുള്ള ശ്രമത്തിനിടയിലും കൊല്ലപ്പെടുന്ന പലസ്തീനികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇത് ഉടനടി അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മാര്‍ച്ച് രണ്ടിന് ഇസ്രയേല്‍ ഗാസയില്‍ പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം ആദ്യമായി മെഡിക്കല്‍ വസ്തുക്കള്‍ മുനമ്പിലേക്കെത്തിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കെരെം ഷാലോം അതിർത്തിയിൽ നിന്നാണ് അവശ്യ മെഡിക്കൽ സാധനങ്ങൾ, 2,000 യൂണിറ്റ് രക്തം, 1,500 യൂണിറ്റ് പ്ലാസ്മ എന്നിവ വഹിച്ചുള്ള ഒമ്പത് ട്രക്കുകൾ എത്തിയത്. മുൻഗണനാ പട്ടികയിലുള്ള ആശുപത്രികളിലാണ് സാധനങ്ങൾ വിതരണം ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഗുരുതരമായ ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് വിതരണം ചെയ്യുന്നതിനായി, തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിലെ കോൾഡ് സ്റ്റോറേജ് സൗകര്യത്തിലേക്ക് രക്തവും പ്ലാസ്മയും എത്തിച്ചു. എന്നാല്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടിവരുന്നതിനാല്‍ നിലവിലെ സഹായ വിതരണം അപര്യാപ്തമാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.