11 February 2026, Wednesday

Related news

February 7, 2026
February 1, 2026
January 3, 2026
January 2, 2026
January 2, 2026
December 30, 2025
December 5, 2025
October 9, 2025
October 6, 2025
August 29, 2025

ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന; പിടിമുറുക്കി എൻസിബി

Janayugom Webdesk
കൊച്ചി
July 2, 2025 10:00 pm

ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശി എഡിസണിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നർകോട്ടിക്സ് കോൺട്രോൾ ബ്യൂറോ. തെളിവുകൾ ശേഖരിക്കാൻ എഡിസന്റെ ഡിജിറ്റൽ ഗാഡ്ജെറ്റുകൾ പരിശോധിക്കും. ശൃഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് എൻസിബി കണ്ടെത്തൽ. ഇവരെ കേന്ദ്രികരിച്ചും അന്വേഷണം നടക്കും. കോഡുകൾ വഴി നടന്ന ലഹരി ഇടപാടുകൾ എൻസിബി ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എഡിസണിലേയ്ക്ക് എൻസിബി എത്തിയത്. കഴിഞ്ഞ 14 മാസത്തിനിടെ 600 പാഴ്സലാണ് എഡിസണ് കിട്ടിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും പിടികൂടി. ഒപ്പം ഡാര്‍ക്ക് നെറ്റ് ആക്സസ് ചെയ്യാനുള്ള വിവരങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ്, ക്രിപ്‌റ്റോ കറന്‍സി വാലറ്റുകള്‍, ഹാര്‍ഡ് ഡിസ്ക് എന്നിവയും കണ്ടെത്തിയിരുന്നു. 

യുകെ കേന്ദ്രീകരിച്ചുള്ള ഡോക്ടർ സിയൂസ് കാർട്ടലിന്റെ ഓൺലൈൻ വിതരണ ശൃംഖലയ്ക്കാണ് രണ്ടുവർഷമായി എഡിസൺ നേതൃത്വം നല്‍കിയിരുന്നത്. ആഗോളതലത്തിലെ പ്രധാന എല്‍എസ്ഡി വിതരണക്കാരാണ് ഈ ഗ്രൂപ്പ്, ഇന്ത്യയിലെ ഏക ലെവൽ ഫോർ ഡാര്‍ക്ക്‌നെറ്റ് വിതരണക്കാര്‍ എന്ന വിശേഷണത്തിലാണ് കെറ്റാമലോൺ പ്രവർത്തിച്ചിരുന്നത്. ബെംഗളൂരു, ചെന്നൈ, ഭോപ്പാല്‍, പട്ന, ഡല്‍ഹി, കൂടാതെ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് എഡിസണ്‍ ലഹരി അയച്ചിട്ടുണ്ട്.

ക്രിപ്റ്റോ കറന്‍സി വഴിയാണ് മയക്കുമരുന്ന് വ്യാപാരം. കെറ്റാമെലോണിലൂടെ കൈകാര്യം ചെയ്തത് ഒരുമാസം 10000 എൽ എസ് ടി ബ്ലോട്ടുകളായിരുന്നുവെന്ന് എന്‍സിബി പറയുന്നു. ഐപി അഡ്രസുകള്‍ മാറ്റിയുള്ള ഇടപാടുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടായിരുന്നു. പെന്‍ഡ്രൈവില്‍ സൂക്ഷിച്ച പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റമാണ് ഡാര്‍ക്ക് വെബില്‍ കയറാന്‍ ഉപയോഗിച്ചിരുന്നത്. ഇടപാടുകാര്‍ക്കും കച്ചവടക്കാര്‍ക്കും തമ്മില്‍ പരസ്പരം അറിയില്ല എന്നതും ലഹരിക്കച്ചവടത്തിന് മറയായി. 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഡാർക്ക് വെബ്ബിലെ കച്ചവടത്തിന് നിരവധി അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. ഇയാളുടെ അഞ്ച് സഹായികളെ പൊലീസ് ചോദ്യം ചെയ്തു. എഡിസനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ അറസ്റ്റും ഉണ്ടായേക്കുമെന്നാണ് സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.