
ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി ഉണ്ടായിരുന്ന വേളയിലാണ് സിനിമയിലേക്ക് ഷൈനി വിജയൻ കടന്നു വരുന്നത്.
ആദ്യമായി അഭിനയിച്ച സിനിമ ലോക പ്രശസ്ത സംവിധായകനായ ഷാജി എൻ കരുണിന്റെ ‘ഓള്’ എന്ന ചിത്രമാണ്. തുടർന്ന് ലാൽജോസ്, സലീം അഹമ്മദ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. ദീപൻ ശിവരാമന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന പ്രസിദ്ധമായ നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതാണ് വഴിത്തിരിവായത്. ഇതിനിടയിൽ പല സിനിമകളിലും അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഈ നാടകത്തിനു വേണ്ടി അതൊക്കെ വേണ്ടെന്നു വച്ചു.
എന്നാൽ അതേ നാടകവും ആ നാടകത്തിൽ നിന്ന് ലഭിച്ച ആത്മവിശ്വാസവും കാരണമാണ് രതീഷ് ബാലകൃഷ്ണ പൊതുവാളുടെ ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയുടെ ഓഡിഷനിലേക്ക് വഴി തെളിച്ചതും അമ്പിളി എന്ന വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യാൻ ഷൈനിക്ക് അവസരം ലഭിച്ചതും.
‘പരിവാർ’ എന്ന ചിത്രത്തിൽ ജഗദീഷിന്റെ ഭാര്യയായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ അംഗീകാരം നേടിയ ഷൈനി വിജയൻ ‘റോന്തി‘ൽ യുവനടൻ റോഷൻ മാത്യുവിന്റെ അമ്മയായി അഭിനയിച്ചതോടെ ഇപ്പോൾ താര തിളക്കത്തിലാണ്. ഇപ്പോൾ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഷറഫുദ്ദിൻ നായകനായ മധുവിധു എന്ന സിനിമയിൽ അഭിനയിക്കുന്നു. അമ്പിളിയെ കണ്ടിട്ടാണ് ജഗദീഷിന്റെ ഭാര്യ ഗീത എന്ന കഥാപാത്രം കിട്ടിയത്. ഇതിനിടയിലാണ് ഷാഹി കബീർന്റെ റോന്ത് സിനിമയിലേക്ക് വിളി വന്നത്. റോഷൻ മാത്യുന്റെ അമ്മയാണ് റോന്തിൽ. “ഇനിയും ഇതുപോലെ വ്യത്യസ്തമായ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നത് ” ഷൈനി വിജയൻ പറഞ്ഞു. ഒട്ടേറെ സിനിമകളിൽ ചെറുവേഷങ്ങളിലൂടെ കടന്ന് വന്ന് ഏറേ ശ്രദ്ധേയമായ കഥാപാത്രങ്ങൾ മികച്ച ചിത്രങ്ങിൽ ലഭിക്കുന്നവെന്നത് ഷൈനിക്ക് ആവേശവും സന്തോഷവും പകരുന്നു. പ്രാദേശികമായി അറിയപ്പെട്ടിരുന്ന ഒരു നാടക നടൻ കൂടിയായിരുന്ന അച്ഛൻ വോളിബോൾ പ്ലയർ കൂടിയായിരുന്നു. “അഭിനയകലയിലുള്ള താല്പര്യവും ആത്മവിശ്വാസവും എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചാൽ അച്ഛനിൽ നിന്നായിരിക്കും” ഷൈനി കൂട്ടിച്ചേർത്തു. കാസർകോഡ് ജില്ലയിലെ ചെറുവത്തൂർ ആണ് ഷൈനിയുടെ സ്വദേശം. അച്ഛൻ കെ വി അമ്പാടി, അമ്മ രുഗ്മിണി. ഭർത്താവ് വിജയൻ പയ്യന്നൂർ കവ്വായി സ്കൂൾ ഹെഡ് മാസ്റ്ററാണ്. ഏക മകൾ, ഐശ്വര്യ പ്ലസ് ടു കഴിഞ്ഞു. പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ഷൈനി വിജയൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.