
വനയോര മേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഹൈറേഞ്ചിനെ മുൾമുനയിലാക്കുന്ന കാട്ടാന ഭീതി തൊടുപുഴക്ക് സമീപത്തേക്കും പടരുന്നു.
എറണാകുളം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി മേഖലയായ കടവൂരിലാണ് നാടിനു നടുക്കമായി കാട്ടാനകൾ എത്തിയത്. രാത്രി ഇറങ്ങിയ ആനകളെ മണിക്കൂറുകളുടെ പ്രത്നത്തിനൊടുവിൽ കാട് കയറ്റി. കാടും പുഴയും താണ്ടി കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് കാട്ടാനകൾ കടവൂരിലെ ജനവാസ മേഖലയില്‍ എത്തിയത്. രാത്രി മുതൽ കോതമംഗലം ഡിഫ്ഒയുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെ ആർ ആർ ടി സംഘവും നാട്ടുകാരും ചേർന്ന് മണിക്കൂറുകളാണ് ആനയെ തുരത്താൻ ശ്രമം നടത്തിയത്. എറണാകുളത്തിന്റെ അതിർത്തി പ്രദേശമായ തൊടുപുഴയ്ക്ക് സമീപമുള്ള ഈസ്റ്റ് കലൂർ, കടവൂർ, പയ്യാവ് തുടങ്ങിയ മേഖലകളിലാണ് രണ്ട് കൊമ്പന്മാർ ഭീതി പടർത്തിയത്. പലരുടെയും വീട്ടുമുറ്റം വഴിയും കൃഷിയിടങ്ങൾ വഴിയുമാണ് കാട്ടാനകൾ ഓടിയത്.
ഇതുവരെയും കാട്ടാനകള്‍ എത്താത്ത മേഖലയാണ് ഇവിടം. ഈസ്റ്റ് കലൂരിൽനിന്ന് കടവൂർ ടൗൺ കടന്ന് സർക്കാർ സ്കൂൾ മതിലിനോട് ചേർന്നാണ് കാട്ടാനകൾ മറുവശത്തേക്ക് പോയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കാട്ടാനകളെ കളിയാർ, മുള്ളരിങ്ങാട് വനമേഖലയിലേക്ക് തുരത്തി. കൃഷിയിടങ്ങളില്‍ വ്യാപക നാശവും കാട്ടാനകൾ ഉണ്ടാക്കി. റബർ, കൈതച്ചക്ക, വാഴ തുടങ്ങിയ കാട്ടാനകള്‍ ചവിട്ടി മെതിച്ചും തിന്നും നശിപ്പിച്ചു. കൃഷിടങ്ങളുടേയും മറ്റും മതിലുകളും കല്‍ക്കെട്ടികളും കാട്ടാന തകര്‍ത്തു. ആനയ്ക്ക് ഏറെ ഇഷ്ടമുള്ള പൈനാപ്പിള്‍ കൃഷിയടക്കം പ്രദേശത്ത് വ്യാപകകമായിട്ടുള്ളതിനാല്‍ അവ വീണ്ടും എത്തുമോയെന്ന ഭീതിയിലുമാണ് നാട്ടുകാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.