12 February 2026, Thursday

Related news

February 11, 2026
February 11, 2026
February 10, 2026
February 7, 2026
February 6, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026
January 28, 2026

വെടിനിര്‍ത്തല്‍ വാഗ്ദാനം നിറവേറ്റിയില്ല ; ഉക്രെയ‍്ന്‍ യുദ്ധത്തില്‍ ട്രംപിന് നയംമാറ്റം

പുടിനെതിരെ രൂക്ഷ വിമര്‍ശനം, ഉപരോധം പ്രഖ്യാപിച്ചേക്കും 
കീവിന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നല്‍കും
Janayugom Webdesk
വാഷിങ്ടണ്‍
July 14, 2025 10:11 pm

ഉക്രെയ‍്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഭിന്നത വര്‍ധിക്കുന്നു. പുടിൻ നന്നായി സംസാരിക്കുകയും വൈകുന്നേരം എല്ലാവരെയും ആക്രമിക്കുകയും ചെയ്യുന്നുവെന്നായിരുന്നു മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യുഎസ് പ്രസിഡന്റിന്റെ പരാമർശം. ഉക്രെയ‍്നിലേക്ക് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം അയയ്ക്കുമെന്ന പ്രഖ്യാപനത്തിനുപിന്നാലെ പുടിനെതിരെ നടത്തിയ പരാമര്‍ശം യുദ്ധത്തിലെ യുഎസ് നയംമാറ്റത്തിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എത്ര പാട്രിയറ്റ് ബാറ്ററികള്‍ അയയ്ക്കുമെന്നതില്‍ വ്യക്തതയില്ല.
ഉക്രെയ‍്നുമായുള്ള കരാറുമായി ബന്ധപ്പെട്ട് യുഎസിനെതിരെ പുടിന്‍ അപമാനകരമായ പ്രസ്താവന നടത്തിയെന്നും ട്രംപ് ആരോപിച്ചു. ഉക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, മോസ്കോയ്ക്കെതിരായ ഉപരോധങ്ങൾ വർധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ലെഡ്ജ് ഹാമര്‍ നടപടികള്‍ ഉപയോഗിച്ച് റഷ്യയെ നയതന്ത്രപരമായി ആക്രമിക്കാന്‍ ട്രംപിന് വിശാലമായ അധികാരങ്ങള്‍ നല്‍കുന്ന ഉപരോധ ബില്ല് യുഎസ് സെനറ്റര്‍മാരുടെ സംഘം മുന്നോട്ടുവച്ചിരുന്നു. 

നയതന്ത്ര മാര്‍ഗങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമങ്ങള്‍ ട്രംപ് ഇതുവരെ പരീക്ഷിച്ചിട്ടില്ലെങ്കിലും നിലപാടില്‍ മാറ്റംവരാന്‍ സാധ്യതയുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ആയുധ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നുള്ള വെെറ്റ് ഹൗസിന്റെ മുന്‍കാല പ്രഖ്യാപനത്തില്‍ നിന്നുള്ള വ്യതിചലനമാണ് ഉക്രെയ‍്നിലേക്ക് പാട്രിയറ്റ് മിസെെലുകള്‍ അയയ്ക്കുമെന്ന സ്ഥിരീകരണം. ഉക്രെയ‍്നിലേക്ക് അയയ്ക്കുന്ന ആയുധങ്ങൾക്ക് നാറ്റോ യുഎസിന് പണം നൽകുന്ന ഒരു പുതിയ കരാറിന്റെ ചർച്ചകളും പുരോഗമിക്കുകയാണ്. അതേസമയം, ഉക്രെയ‍്ന്‍ പ്രസിഡന്റ് സെലന്‍സ്കിയുമായുള്ള ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ ഉക്രെയ്‌നിലെയും റഷ്യയിലെയും പ്രത്യേക പ്രതിനിധി, കീത്ത് കെല്ലോഗ് കീവിലെത്തി. അമേരിക്കൻ ആയുധങ്ങൾ, പ്രത്യേകിച്ച് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഉക്രെയ്ൻ തയ്യാറാണെന്ന് സെലന്‍സ്കി സ്ഥിരീകരിച്ചു. സംയുക്ത ഡ്രോൺ നിർമ്മാണം, യൂറോപ്യൻ പങ്കാളികളുമായി സഹകരിച്ച് ആയുധങ്ങൾ വാങ്ങാനുള്ള സാധ്യത എന്നിവയെക്കുറിച്ചും കെല്ലോഗും സെലന്‍സ്കിയും ചർച്ച ചെയ്തു. വെടിനിർത്തലിനുള്ള സാധ്യതകൾ, റഷ്യയിൽ സമ്മർദം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള സംയുക്ത നടപടികൾ എന്നിവയെക്കുറിച്ചും ഇരുവരും സംസാരിച്ചു. 

തലസ്ഥാനമായ കീവിലുള്‍പ്പെടെ ഉക്രെയ‍്നിയന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം വര്‍ധിപ്പിക്കുകയാണ്. നൂറുകണക്കിന് ഡ്രോണുകളും ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ നടത്തുന്ന ആക്രമണത്തെ ചെറുക്കാന്‍ ഉക്രെയ‍്ന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ സിവിലിയൻ മരണസംഖ്യ ജൂൺ മാസത്തിലാണെന്നും 232 പേർ കൊല്ലപ്പെടുകയും 1,343 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഉക്രെയ്‌നിലെ യുഎൻ മനുഷ്യാവകാശ ദൗത്യം അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാള്‍ 10 മടങ്ങ് കൂടുതൽ ഡ്രോണുകളും മിസൈലുകളും ജൂണിൽ റഷ്യ വിക്ഷേപിച്ചതായും യുഎന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.