
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിഹാറില്‍ പദ്ധതികളുടെ കുത്തൊഴുക്ക്. ബീഹാർ മഹാദളിത് വികസന ദൗത്യത്തിന് കീഴിൽ നിതീഷ് കുമാര്‍ സര്‍ക്കാര്‍ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷം നടക്കാനിരിക്കുന്ന ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണിത്.
ബിഹാർ മഹാദളിത് വികസന ദൗത്യത്തിന് കീഴിലുള്ള പഞ്ചായത്ത്, വാർഡ് തല വികാസ് മിത്രങ്ങൾക്ക് ടാബ്‌ലെറ്റുകൾ വാങ്ങുന്നതിന് 25,000 രൂപ ലഭിക്കും, ഗതാഗത അലവന്‍സ് പ്രതിമാസം 2500 രൂപയായും സ്റ്റേഷനറി അലവന്‍സ് 1500 രൂപയായും വര്‍ധിപ്പിച്ചു. മുമ്പ് ഇത് യഥാക്രമം 1,900 രൂപയും 900 രൂപയുമായിരുന്നു. വികസന, ക്ഷേമ പദ്ധതികളുടെ നേട്ടങ്ങൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിൽ വികാസ് മിത്രങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നതിനാൽ, പ്രദേശ സന്ദർശനങ്ങളിലും രേഖകൾ ശേഖരിക്കുന്നതിലും ഇത് അവരെ സഹായിക്കുമെന്ന് മുഖ്യമന്ത്രി എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
മഹാദളിത് സമൂഹത്തിന്റെ വിദ്യാഭ്യാസവും സാമൂഹിക നിലയും ഉൾപ്പെടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2008 ൽ ബിഹാർ മഹാദളിത് വികാസ് മിഷൻ സ്ഥാപിതമായി. ഏകദേശം 9,000 വികാസ് മിത്രങ്ങൾ അവരുടെ സമൂഹത്തിന് ” പരിവര്‍ത്തന ഏജന്റുമാരായി” പ്രവർത്തിക്കുന്നു. പകുതി സ്ഥാനങ്ങൾ സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു.
സ്മാർട്ട്‌ഫോണുകൾക്കായി വിദ്യാഭ്യാസ പ്രവർത്തകർക്ക് 10,000 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. ടീച്ചിംഗ് മെറ്റീരിയൽ ഹെഡിന് കീഴിൽ നൽകുന്ന തുക പ്രതിവർഷം 3,405 രൂപയിൽ നിന്ന് 6,000 രൂപ ആയി വർധിപ്പിക്കും. മഹാദളിത്, ദളിത്, ന്യൂനപക്ഷം, അങ്ങേയറ്റം പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലും അക്ഷര് ആഞ്ചൽ പദ്ധതി പ്രകാരം സ്ത്രീകളെ സാക്ഷരരാക്കുന്നതിലും വിദ്യാഭ്യാസ പ്രവർത്തകർ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.
ഈ മാസം, ഏകദേശം 2,00,000 വരുന്ന അങ്കണവാടി ജീവനക്കാരുടെയും അങ്കണവാടി സഹായികളുടെയും ഓണറേറിയം വർധിപ്പിച്ചതായും നിതീഷ് കുമാർ പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതികൾ തയ്യാറാക്കുന്ന പാചകക്കാർ, ഗാർഡുകൾ, ഫിസിക്കൽ എഡ്യൂക്കേഷൻ, ഹെൽത്ത് ഇൻസ്ട്രക്ടർമാർ, ഹോം ഗാർഡുകൾ എന്നിവർക്കുള്ള ഓണറേറിയവും വർധിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.