
ലഡാക്ക് പ്രക്ഷോഭത്തിന് പിന്നാലെ അറസ്റ്റിലായ സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ സുപ്രീം കോടതിയെ സമീപിച്ചു.
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഭരണഘടനാ അനുച്ഛേദം 32 പ്രകാരം ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്, ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്റ്റബര്‍ 26 നാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദേശീയ സുരക്ഷാ നിയമം ചുമത്തി രാജസ്ഥാനിലെ ജോധ്പൂരിലെ ജയിലിലേക്ക് മാറ്റി.
ദസറ അവധിക്ക് ശേഷം സുപ്രീം കോടതി ഒക്ടോബര്‍ ആറിനായിരിക്കും ഹര്‍ജി പരിഗണിക്കുക. അറസ്റ്റിന് ശേഷം ഭര്‍ത്താവിന്റെ ആരോഗ്യനിലയെക്കുറിച്ചോ അവസ്ഥയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും ഗീതാഞ്ജലി പറഞ്ഞു. സോനം വാങ്ചുക്കിനെ നിരുപാധികം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിനും ഗീതാഞ്ജലി കത്തെഴുതിയിരുന്നു.
ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സിന്റെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ഗീതാഞ്ജലി ആങ്മോ. പൊലീസ് നിരീക്ഷണത്തിലാണെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ തന്റെ സ്ഥാപനത്തിലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നതായും ഗീതാഞ്ജലി ആങ്മോ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.