
മുതിർന്ന പൗരന്മാരുടെ ജനസംഖ്യ അനുദിനം വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്ത് ഓരോ സെക്കന്‍ഡിലും രണ്ട് പേർ 60-ാം ജന്മദിനം ആഘോഷിക്കുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുതിർന്നവരുടെ ജനസംഖ്യ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. 1961ൽ ജനസംഖ്യയുടെ 5.83 ശതമാനമായിരുന്നത് 2016ൽ 15.63 ശതമാനമായും 2025ൽ 25 ശതമാനമായും ആയും ഉയർന്നു. അതായത് 25 വർഷംകൊണ്ട് വർധനയുടെ നിരക്ക് ഏതാണ്ട് ഇരട്ടിയായി. കുട്ടികളെക്കാൾ വൃദ്ധരുടെ സംഖ്യ വർധിക്കുന്ന ഒരു സമൂഹമായി നമ്മൾ മാറുന്നു എന്നതാണിതിനർത്ഥം. ശിശു സംരക്ഷണത്തോടൊപ്പം മുതിർന്നവരുടെ സംരക്ഷണത്തിനും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നാണ് ഈ വസ്തുത നമ്മെ ഓർമ്മിപ്പിക്കുന്നത്. സമീപഭാവിയിൽ കേരളം നേരിടാൻ പോകുന്ന ഗൗരവതരമായ സാമൂഹിക സുരക്ഷാപ്രശ്നം വയോജന സംരക്ഷണമായിരിക്കും. ഏകാന്തതയും അരക്ഷിതബോധവും രോഗാതുരതയുമാണ് വാർധക്യകാലത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. മിണ്ടാനും പറയാനും ആരുമില്ലാതെ വരിക, മക്കളും കൊച്ചുമക്കളും തിരക്കിനിടയില്‍ അവഗണിക്കുക, സമൂഹവുമായി ഇടപെടാനുള്ള അവസരങ്ങൾ ഇല്ലാതിരിക്കുക, അറിയാവുന്ന തൊഴിൽ തുടർന്നും ചെയ്യാൻ സാധിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഏകാന്തതയ്ക്ക് കാരണമാവുന്നു. ഏകാന്തത വിഷാദത്തിലേക്ക് നയിക്കും.
മുതിർന്നവർക്കുവേണ്ടി പകൽ വീടുകൾ സ്ഥാപിക്കുക, അവരുടെ അറിവും പരിചയവും തുടർന്നും പ്രയോജനപ്പെടുത്തുന്ന തൊഴിലുകളിൽ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ ചെയ്യണം. മുതിർന്ന പൗരന്മാരുടെ കൂട്ടായ്മകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ വയോജനങ്ങളെ പ്രേരിപ്പിക്കണം. ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഉത്തരവാദിത്തമാണത്. ഏകാന്തതയും അരക്ഷിതബോധവും വയോജനങ്ങളെ പിടികൂടുന്നു. അവരുടെ സുരക്ഷിതത്വത്തിന് അനിവാര്യമായും വേണ്ടത് സാമൂഹിക സുരക്ഷിതത്വമാണ്. അതിനാവട്ടെ ശക്തമായ സാമ്പത്തിക അടിത്തറ അത്യന്താപേക്ഷിതവുമാണ്.
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ പെൻഷൻ വയോജനങ്ങൾക്ക് ലഭ്യമാക്കണം. മറ്റ് പെൻഷനൊന്നും കിട്ടാത്തവർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ നൽകാൻ സർക്കാർ തയ്യാറാവണം. ഇന്ത്യൻ ഭരണഘടനയുടെ 41-ാം അനുച്ഛേദവും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 22-ാം അനുച്ഛേദവും അനുശാസിക്കുന്ന വാർധക്യകാലത്തെ സാമൂഹ്യസുരക്ഷാ പെൻഷന്റെ കാര്യം നടപ്പിലാക്കാൻ ഇനിയും അമാന്തിച്ചുകൂടാ.
വയോജന പെൻഷനായി കേരളം 1,600 രൂപയാണ് നൽകുന്നത്. ഇതിൽ 200 രൂപ കേന്ദ്ര സർക്കാരിന്റെ വിഹിതമാണ്. 30 വർഷമായി കേന്ദ്രവിഹിതം കൂട്ടിയിട്ടില്ല. ഈ വിഹിതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്നാണ് ഇപ്പോൾ കേന്ദ്രം പറയുന്നത്. കേന്ദ്ര വിഹിതം കിട്ടാൻ കാത്തിരിക്കാതെ വയോജന പെൻഷൻ വീടുകളിലേത്തിച്ചുകൊടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
കേന്ദ്രസർക്കാർ വിഹിതം 2,000 രൂപയായും സംസ്ഥാന സർക്കാർ വിഹിതം 3,000 രൂപയുമായി ഉയർത്തി കുറഞ്ഞത് 5,000 രൂപ പെൻഷൻ നൽകാൻ സർക്കാർ തയ്യാറാകണം. തെരഞ്ഞെടുപ്പ് വാഗ്ദാനമായി എൽഡിഎഫ് പ്രഖ്യാപിച്ച 2500 രൂപയായി ഈ സർക്കാരിന്റെ കാലത്തുതന്നെ പെൻഷൻ വർധിപ്പിച്ചു നൽകണം.
സർവീസിൽനിന്നു വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണം നടത്തണം. ക്ഷാമബത്ത കുടിശിക പൂർണമായും നൽകണം. കെഎസ്ആർടിസി പെൻഷൻകാർക്ക് പെൻഷൻ കൃത്യമായി നൽകണം. ക്ഷേമനിധി പെൻഷനുകളും യഥാസമയം കൊടുക്കുന്നില്ല. വാർധക്യകാല ജീവിതം ദുഃസഹമാക്കുന്ന ഇത്തരം നടപടികൾ സംസ്ഥാന സർക്കാരിന് ഭൂഷണമല്ല.
ചെറിയ കുടുംബങ്ങൾ വർധിക്കുകയും സാമ്പത്തിക പരാധീനതയുള്ള കുടുംബങ്ങൾ കൂടുകയും തൊഴിൽതേടി അന്യദേശങ്ങളിലേക്ക് മക്കൾ ചേക്കേറുകയും ചെയ്യുന്നത് വർധിക്കുകയും ചെയ്യുമ്പോൾ മക്കളോടൊപ്പം വാർധക്യകാലജീവിതം സാധ്യമല്ലാത്ത അവസ്ഥ സംജാതമാകുന്നു. മുതിർന്ന പൗരന്മാർക്ക് ഒരുമിച്ചുതാമസിക്കാനുള്ള കമ്മ്യൂണിറ്റി ലിവിങ് സെന്ററുകൾ സ്ഥാപിച്ച് ഇതിന് പരിഹാരം കാണണം. ഒരു വശത്ത് മുതിർന്നവരെ പരിത്യജിക്കുന്ന സ്ഥിതിവിശേഷം വ്യാപകമാവുകയും മറുവശത്ത് ചെറുപ്പക്കാർ വൻതോതിൽ അന്യദേശങ്ങളിൽ കുടിയേറുന്നത് വർധിക്കുകയും ചെയ്യുന്നതിനാൽ പാവപ്പെട്ടവർക്കും പണക്കാർക്കും വേണ്ടിയുള്ള വൃദ്ധസദനങ്ങൾ കേരളത്തിൽ വർധിച്ചുവരികയാണ്. ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളുള്ള സംസ്ഥാനവും കേരളമാണ്. ഇത് ഇന്ന് ഒരു കച്ചവടമാണ്. ചൂഷണത്തിന്റെ കേന്ദ്രവുമാണ്. വൃദ്ധസദനങ്ങളല്ല, കമ്മ്യൂണിറ്റി ലിവിങ് സെന്ററുകളാണ് ആവശ്യം. ഇത് സർക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ആവശ്യാനുസരണം സ്ഥാപിക്കപ്പെടണം.
വയോജനക്ഷേമ വകുപ്പ്, സൗജന്യ പോഷകാഹാരം, സൗജന്യ ആരോഗ്യ ഇൻഷുറൻസ്, തൊഴിലവസരങ്ങൾ, ന്യായവില കണ്ണടഷോപ്പ്, സർക്കാർ ബസുകളിൽ യാത്രക്കൂലിയിളവ്, ഐഡന്റിറ്റി കാർഡ്, റെയിൽവേ യാത്രക്കൂലിയിളവ്, ആയുഷ്മാൻ ഭാരത് ഇൻഷുറൻസ്, ലിവിങ് വിൽ നിയമം കാര്യക്ഷമമായി നടപ്പിലാക്കൽ തുടങ്ങി വയോജനങ്ങൾക്ക് മറ്റു നിരവധി ആവശ്യങ്ങളുണ്ട്. മുതിർന്ന പൗരന്മാർക്കും രക്ഷാകർത്താക്കൾക്കും വേണ്ടിയുള്ള നിയമം കർശനമായും ഫലപ്രദമായും നടപ്പിലാക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാവണം.
പൊലീസ് സ്റ്റേഷനുകളിൽ വയോജനങ്ങളെ സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കുക, അവരുടെ വീടുകൾ സന്ദർശിച്ച് സുരക്ഷ ഉറപ്പാക്കുക എന്നീ വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടണം. ചെലവിനു കിട്ടാനും സ്വത്തുക്കൾ തിരികെ കിട്ടാനും മാതാപിതാക്കൾ മക്കൾക്കെതിരെ കേസുകൾ കൊടുക്കുന്നത് വർധിച്ചുവരികയാണ്. സാമൂഹ്യ സംഘർഷത്തിനും ബന്ധങ്ങളുടെ ശൈഥില്യത്തിനും വഴിവയ്ക്കുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഭരണകൂടത്തിന്റെ ജാഗ്രത അത്യാവശ്യമാണ്. രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ മുൻഗണനാവിഷയങ്ങളിൽ വയോജനപ്രശ്നങ്ങൾ വരേണ്ടതുണ്ട്.
വയോജന ജനസംഖ്യ കൂടുന്നതോടൊപ്പം അവർക്കെതിരെ ശാരീരികവും മാനസികവുമായ പീഡനങ്ങളും കൂടുകയാണ്. ഇതിനെതിരെ വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആവശ്യമാണ്. പാരമ്പര്യത്തിന്റെയും രക്തബന്ധത്തിന്റെയും കടമയുടെയും സന്ദേശം ജനങ്ങളിലെത്തണം. പാഠ്യപദ്ധതിയിൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തണം.
വാർധക്യകാലത്തെ അവഗണനയും ഏകാന്തതയും ഒറ്റപ്പെടലും പ്രതിരോധിക്കുന്നതിന് ഫലപ്രദമായ ഒരു മാർഗം വയോജനങ്ങളുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുകയാണ്. സാമൂഹിക പ്രവർത്തനങ്ങളിലും വികസനപ്രവർത്തനങ്ങളിലും അവരെ പങ്കെടുപ്പിക്കണം. അതിനുവേണ്ടിയുള്ള പദ്ധതികളും പരിപാടികളും രൂപപ്പെടുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. ഇന്ത്യയിലാദ്യമായി വയോജന കമ്മിഷൻ രൂപീകരിച്ച കേരള സർക്കാർ അഭിനന്ദനമർഹിക്കുന്നു. കമ്മിഷന് കൂടുതൽ അധികാരങ്ങൾ നൽകി ശക്തിപ്പെടുത്തണം.
മുതിർന്ന പൗരന്മാരെ സംഘടിപ്പിച്ച് അവരോടൊപ്പം അവർക്കുവേണ്ടി പ്രവർത്തിച്ച് അവരുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുകയും പ്രശ്നങ്ങൾ സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ. ഒക്ടോബർ 17, 18, 19 തീയതികളിൽ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം കേരളത്തിലെ വയോജനങ്ങളെ സംബന്ധിച്ച് നിർണായകമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മന്ത്രിമാർ, രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക നേതാക്കളുൾപ്പെടെ നിരവധി പേർ പങ്കെടുക്കും. വയോജനങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനുള്ള പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.