7 December 2025, Sunday

ജനഗണമന ബ്രീട്ടീഷുകാര്‍ക്ക് വേണ്ടി എഴുതിയതെന്ന് ബിജെപി എംപി

Janayugom Webdesk
ബംഗളൂരു
November 6, 2025 9:39 pm

ജനഗണമനയ്ക്ക് പകരം വന്ദേമാതരം ദേശീയ ഗാനമാക്കണമെന്ന് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി വിശ്വശ്വേര്‍ ഹെഗ്ഡെ കഗേരി. ഉത്തര കന്നഡയിലെ ഹൊന്നവറില്‍ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് വിശ്വശ്വേര്‍ വിവാദ പരാമര്‍ശം നടത്തിയത്.
വന്ദേമാതരത്തിനും ജനഗണമനയ്ക്കും തുല്യ സ്ഥാനമാണുള്ളത്. എന്നാല്‍ ജനഗണമന രചിച്ചത് ബ്രിട്ടീഷുകാരെ സ്വാഗതം ചെയ്യാന്‍ വേണ്ടി മാത്രമായിരുന്നു. രാജ്യത്തിന്റെ യഥാര്‍ത്ഥ ദേശീയഗാനം വന്ദേമാതരമാണ്. ചരിത്രത്തിലേക്ക് പോകാന്‍ താല്പര്യപ്പെടുന്നില്ല. വന്ദേമാതരം ദേശീയ ഗാനമാക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ജനഗണമനയും വന്ദേഭാരതവും നിലനിര്‍ത്താന്‍ നമ്മുടെ പൂര്‍വികര്‍ തീരുമാനിച്ചു അത് നമ്മള്‍ അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തിന് അര്‍ഹമായ കൂടുതല്‍ പ്രാധാന്യം ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്വാതന്ത്ര്യ സമരത്തില്‍ വന്ദേഭാരതം എന്ന ഗാനം നല്‍കിയ സംഭാവന നമുക്കെല്ലാവര്‍ക്കും പ്രചോദനമാകണം. അത് വിദ്യാലയങ്ങളിലും കോളജുകളിലും യുവാക്കളിലും ബഹുജനങ്ങള്‍ക്കിടയിലും എത്തണമെന്നും കഗേരി ആവശ്യപ്പെട്ടു.

കഗേരിയുടെ വിവാദ പരമാര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഇതിനകം ഉയര്‍ന്നിരിക്കുന്നത്. വിശ്വശ്വേര്‍ കഗേരിയുടെ വാദത്തിന്റെ അടിസ്ഥാനം വാട്സ്ആപ്പ് ചരിത്രമാണെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഗാര്‍ഗെ ആരോപിച്ചു. രബീന്ദ്രനാഥ് ടാഗോര്‍ 1911ല്‍ എഴുതിയ ഭാരതോ ഭാഗ്യോ ബിധാതയിലെ ആദ്യത്തെ ശ്ലോകമാണ് ജനഗണമന എന്ന് ആരംഭിക്കുന്നത്. 1911 ഡിസംബര്‍ 27ന് കല്‍ക്കട്ടയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഗാനം ആദ്യമായി ആലപിച്ചത്. 1875 നവംബറിലാണ് ബങ്കിംചന്ദ്ര ചാറ്റര്‍ജി വന്ദേമാതരം എന്ന് തുടങ്ങുന്ന ഗാനം എഴുതിയത്.
കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് കര്‍ണാടക മുന്‍ സ്പീക്കര്‍ കൂടിയായ വിശ്വശ്വേര്‍ കഗേരി പുതിയ വാദം ഉയര്‍ത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.