
ഉത്തർപ്രദേശിലെ അലിഗഢിൽ വിവാഹ സത്കാരത്തിൽ ബീഫ് കറി വിളമ്പി എന്നാരോപിച്ച് സംഘർഷം. സിവിൽ ലൈൻസ് ഏരിയയിലെ വിവാഹ സൽക്കാരത്തിനിടെയാണ് സംഘർഷം. ഭക്ഷണ ബൊഫേയിൽ ബീഫ് കറി എന്നെഴുതിയ സ്റ്റിക്കറിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിവാഹ പാർട്ടിയിൽ ആകാശ്, ഗൗരവ് കുമാർ എന്നീ രണ്ട് അതിഥികൾ ലേബലിനെ എതിർക്കുകയും വീഡിയോ റെക്കോർഡുചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവം സംഘർഷത്തിലേക്ക് നയിച്ചു. പൊലീസ് സംഘവും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഉദ്യോഗസ്ഥരും എത്തി ഫോറൻസിക് പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു.
കാറ്ററിംഗ് ജീവനക്കാരനും മറ്റ് രണ്ട് പേരും ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത് രാത്രി വൈകി വിട്ടയച്ചുവെന്ന് സർക്കിൾ ഓഫീസർ സർവം സിംഗ് പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ നടപടിയെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു കേസും ഫയൽ ചെയ്തിട്ടില്ല. മതവികാരം മനഃപൂർവ്വം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരവ് കുമാർ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ രേഖാമൂലം പരാതി നൽകി. എരുമ മാംസം നിരോധിക്കാത്തതിനാൽ പലരും ബീഫ് എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും പലപ്പോഴും മേഖലയിൽ സംഘർഷങ്ങൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർത്ത പരന്നതോടെ, കർശന നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.