5 December 2025, Friday

എവറെഡി വാങ്ങാത്ത നാലു പതിറ്റാണ്ടുകൾ

കുരീപ്പുഴ ശ്രീകുമാർ
December 4, 2025 4:30 am

1984 ഡിസംബർ മാസം രണ്ടാം തീയതി അർധരാത്രിയിലാണ് അത് സംഭവിച്ചത്. ഇന്ത്യയിൽ അതിനുമുൻപ് ഉണ്ടായിട്ടില്ലാത്ത വാതകദുരന്തം. ഡിസംബറിലെ മഞ്ഞുപുതച്ച് മധ്യപ്രദേശിന്റെ തലസ്ഥാനനഗരം ഉറക്കത്തിലായിരുന്നു. മഞ്ഞുമാക്സിയിട്ട് സ്വപ്നം കണ്ടുറങ്ങിയ ചരിത്രനഗരം. ചില ബാറുകളും റെയിൽവേസ്റ്റേഷനും അപൂർവം ഫാക്ടറികളും മാത്രമായിരുന്നു ഉണർന്നിരുന്നത്. സാവധാനം വായുവിൽ അസാധാരണമായ ഒരു മാറ്റമുണ്ടായി. പുതച്ചുകിടന്നവർ ചുമയ്ക്കാൻ തുടങ്ങി. മൂക്കിലൂടെ എരിവ് കയറിവരുന്നതുപോലെ. കുഞ്ഞുങ്ങൾ വാവിട്ടു കരയാൻ തുടങ്ങി. ശ്വാസകോശത്തിൽ കുടുങ്ങിയ പ്രാണവായുവിനെ കൂട്ടിപ്പിടിച്ചുകൊണ്ട് ആളുകൾ എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങി. ഓടിയവർ വീണുമരിക്കാൻ തുടങ്ങി. വീട്ടിനുള്ളിൽ കിടന്നവർ കാര്യമറിയാതെ വാതിൽ തുറന്നപ്പോഴേക്കും മരിച്ചുവീണു. ഓവർബ്രിഡ്ജിന്റെ കീഴിലും റോഡരികിലും ഒക്കെ കിടന്നുറങ്ങിയ ഏറ്റവും ദരിദ്രരായ മനുഷ്യർ. ചുമച്ചും അലറിവിളിച്ചും മരിച്ചു. അപകടം മനസിലാക്കിയ ഭോപ്പാൽ ജ­ങ്ഷൻ റെയിൽവേ സ്റ്റേഷനിലെ ഡെപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ട് ഗുലാം ദസ്തഗീർ, സഹപ്രവർത്തകരുടെ വിയോജിപ്പിനെ മറികടന്നുകൊണ്ട്, ഗോരഖ്പൂരിൽ നിന്നും കാൺപൂരിലേക്ക് പോവുകയായിരുന്ന തീവണ്ടി, പ്രധാനസ്റ്റേഷനായ ഭോപ്പാലിൽ നിറുത്താതെ പച്ചകാണിച്ചു കടത്തിവിട്ടു. അത്തരം ഒരു പ്രവൃത്തി ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ചെയ്യാൻ പാടില്ലാത്തതാണ്. പക്ഷേ, ആയിരങ്ങളുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തീവണ്ടി കടത്തിവിടാൻ അനുമതി നൽകേണ്ട ഉന്നത ഉദ്യോഗസ്ഥൻ ഹരീഷ്ധുർവേ ഇതിനകം മാരകവാതകം ശ്വസിച്ച് ഓഫിസിൽ തന്നെ മരിച്ചുവീണിരുന്നു. ദസ്തഗീറിന്റെ ഒരു മകനും മരിച്ചു. 

മലയാളികൾ ധാരാളമുള്ള നഗരമാണ് ഭോപ്പാൽ. എന്റെ സഹപാഠി മണികണ്ഠനും, ഞങ്ങളെയെല്ലാം മക്കളായി കരുതിയിരുന്ന അമ്മ ഭാരതിയമ്മയും കുടുംബാംഗങ്ങളും അവിടെയാണ് താമസിച്ചിരുന്നത്. കാറ്റ് എതിർ ദിശയിലേക്ക് വീശിയതുകൊണ്ട് മാത്രമാണ് ആ അമ്മയും നൂറുകണക്കിന് മറ്റുമലയാളികളും രക്ഷപ്പെട്ടത്. പരിഹാരമോ പ്രാഥമിക ശുശ്രൂഷാരീതികളോ ഒന്നും ആർക്കും അറിയില്ലായിരുന്നു. ഹാം റേഡിയോ ആണ് കുറെയെങ്കിലും സഹായിച്ചത്. മലയാളിയായ ഹരിദാസ് ഹാം റേഡിയോയുടെ പ്രവർത്തനത്തിൽ മുഴുകി. നഗരത്തിലെ ബഹുരാഷ്ട്രകീടനാശിനി ഉല്പാദനകേന്ദ്രമായ യൂണിയൻ കാർബൈഡ് കമ്പനിയിലെ വിഷവാതകം നിറഞ്ഞ സംഭരണിയിൽ നിന്നും ചോർച്ചയുണ്ടായതായിരുന്നു കാരണം. ഒന്നുരണ്ടു ദിവസങ്ങൾ കൊണ്ട് ആ സംഭരണിയിൽ വെള്ളംകയറുകയും അതിലെ ഊഷ്മാവ് ക്രമാതീതമായി വർധിക്കുകയും ചെയ്തപ്പോൾ അതിൽ സൂക്ഷിച്ചിരുന്ന 425 ടൺ മീഥൈൽ ഐസോസയനേറ്റ് പുറത്തേക്ക് കവിഞ്ഞു വരുകയും ചെയ്തതായിരുന്നു കാരണം. അപകട സൈറൺ മൗനവ്രതത്തിൽ ആയിരുന്നു. ആ ഫാക്റ്ററിയുടെ മാനേജിങ് ഡയറക്റ്റർ ആൻഡേഴ്സൺ എല്ലാ സുരക്ഷാസംവിധാനങ്ങളുമുള്ള എവിടെയോ ഗാഢനിദ്രയിലായിരുന്നു. 

ഭോപ്പാൽ വാതകദുരന്തമെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഈ കൂട്ടക്കുരുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലാണ്. ഔദ്യോഗികരേഖകൾ എക്കാലത്തെയും പോലെ ചുരുങ്ങിയ കണക്കേ കാണിച്ചിട്ടുള്ളു. ആ പട്ടികപോലും നാലായിരത്തോളമാണ്. അനുബന്ധരോഗങ്ങൾക്ക് വിധേയരായവർ സർക്കാർ കണക്കനുസരിച്ചുതന്നെ ആറു ലക്ഷത്തോളമാണ്. ആൻഡേഴ്സണെ ദിവസങ്ങൾക്കു ശേഷം അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിടുകയും അയാൾ അമേരിക്കയിലേക്ക് കടക്കുകയും പിന്നൊരിക്കലും നിയമത്തിനുമുന്നിൽ എത്താതിരിക്കുകയും ചെയ്തു. കുറ്റവാളികളായി കണ്ടെത്തിയ ഏഴു പേർക്ക് ഇരുപത്താറു വർഷങ്ങൾക്ക് ശേഷം വെറും രണ്ടുവർഷത്തെ തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. അർഹമായ രീതിയിൽ നഷ്ടപരിഹാരം നൽകിയതുമില്ല. ഭോപ്പാൽ വാതകദുരന്തം സംബന്ധിച്ച് ഒന്നിലധികം അഭ്രാവിഷ്ക്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ നസറുദീൻഷായുടെ സാന്നിധ്യംകൊണ്ട് ഏറെശ്രദ്ധേയമാണ് ഭോപ്പാൽ എക്സ്പ്രസ്സ് എന്ന മഹേഷ് മത്തായിയുടെ സിനിമ. 

നിരപരാധികളായ ആ മനുഷ്യരുടെ നിലവിളി എന്റെ ഉറക്കം കെടുത്തുകയും ഞാൻ ഭോപ്പാലിനു പോവുകയും ചെയ്തു. യൂണിയൻ കാർബൈഡ് കമ്പനി പൂട്ടിക്കിടക്കുകയാണ്. ബാബു എന്ന കൊല്ലത്തുകാരനൊപ്പം മതിൽ കടന്ന് ചോർച്ചയുണ്ടായ വമ്പൻ വാതകസംഭരണിയിൽ തൊട്ടുനിന്നു. കണ്ണീർഗ്രന്ഥികൾ പൊട്ടിയൊഴുകി. ആയിരങ്ങൾ മരിച്ചുവീണ തെരുവിലൂടെ നടന്നും ബൈക്കിലുമൊക്കെയായി സഞ്ചരിച്ചു. അപ്പോഴും പാലങ്ങൾക്കടിയിലും റോഡരികിലും പാവങ്ങൾ ജീവിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെതന്നെയാവും അനാഥരുടെ വംശം അവസാനിക്കുന്നില്ലല്ലോ. 

ഈ ഭീമൻ കമ്പനിയോട്, ഒരു ചെറിയ മലയാളകവിയായ എനിക്ക് എങ്ങനെ പകരം ചോദിക്കാൻ കഴിയും? യൂണിയൻ കാർബൈഡ് കമ്പനിയുടെ ഉല്പന്നങ്ങളിലൊന്ന്, എല്ലാവർക്കും എപ്പോഴും ആവശ്യമുള്ള എവറെഡി ബാറ്ററി ഒരിക്കലും വാങ്ങരുതെന്ന് തീരുമാനിച്ചു. ഇന്ത്യാഗവണ്മെന്റ് പലസന്ദർഭങ്ങളിലും എവറെഡി ബാറ്ററി അടക്കമുള്ള യൂണിയൻ കാർബൈഡ് ഉല്പന്നങ്ങൾ വൻതോതിൽ വാങ്ങി വിവിധ ഓഫിസുകളിലും മറ്റുമായി ഉപയോഗിച്ചിട്ടുണ്ട്. മാർക്കറ്റിൽ എവറെഡി അല്ലാതെ ഒരു ബാറ്ററിയും ലഭ്യമല്ലാതാക്കിയിട്ടുണ്ട്. ടി വി തോമസ് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ജപ്പാന്റെ സഹകരണത്തോടെ കേരളത്തിൽ ആരംഭിച്ച ബാറ്ററി ഉല്പാദനശാലയിൽ നിന്നും വന്നിരുന്ന തോഷിബാ ആനന്ദ് ബാറ്ററികൾ കമ്പോളം ഉപേക്ഷിച്ചു. 

ഇത്രയുമൊക്കെ പ്രതികൂല സാഹചര്യം ഉണ്ടായിട്ടും ഞാനടക്കം നിരവധിയാളുകൾ, ഭോപ്പാൽ മനുഷ്യക്കുരുതിയുടെ ഓർമ്മകളോടെ എവറെഡി ബാറ്ററി വാങ്ങാതെയിരിക്കുന്നുണ്ട്. എവറെഡി ബാറ്ററി വീട്ടിൽ കയറ്റാത്തതിന്റെ കാരണങ്ങൾ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട്. എവറെഡി ഉപേക്ഷിച്ചിട്ടും വീട്ടിലെ ക്ലോക്കുകളും, ടോർച്ചും, റിമോട്ടും എല്ലാം നന്നായി പ്രവർത്തിക്കുന്നുമുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.