
വോട്ടർ പട്ടിക പുതുക്കൽ നടപടികളുമായി (എസ്എസ്ആർ) ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫിസര്‍മാർക്ക് (ബിഎൽഒ) ഉണ്ടാകുന്ന അമിത ജോലിഭാരം കുറയ്ക്കാൻ കൂടുതൽ ജീവനക്കാരെ വിന്യസിക്കണമെന്ന് സുപ്രീം കോടതിയുടെ നിർദേശം. തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ (ടിവികെ) സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ.
തീവ്ര വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി ബിഎൽഒമാർക്ക് നൽകിയിരിക്കുന്ന അമിത ജോലിഭാരം താങ്ങാനാവാതെ ഉദ്യോഗസ്ഥർ ജീവനൊടുക്കുന്ന സാഹചര്യം വരെ ഉണ്ടാകുന്നത് ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് പൂർണമായും ഒഴിഞ്ഞുമാറാൻ കഴിയില്ല. ജോലിഭാരം ലഘൂകരിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കണം. അടിയന്തര ഘട്ടങ്ങളിൽ ബിഎൽഒമാർക്ക് അവധി അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
ബിഎൽഒമാർ നേരിടുന്ന സമ്മർദ്ദം അതീവ ഗുരുതരവും ആശങ്കാജനകവുമാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. പലപ്പോഴും അധ്യാപകരും മറ്റ് സർക്കാർ ജീവനക്കാരുമാണ് ഈ അധിക ജോലി ചെയ്യേണ്ടി വരുന്നത്. എന്നാൽ, സാങ്കേതികവിദ്യയുടെ സഹായത്തോടെ ജോലിഭാരം വലിയതോതിൽ കുറച്ചിട്ടുണ്ടെന്നും എവിടെയാണ് ഇത്രയധികം സമ്മർദ്ദമെന്ന് തങ്ങൾക്ക് അറിയില്ലെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം.
അമിത ജോലിഭാരവും സമ്മർദ്ദവും കാരണം സമയബന്ധിതമായി ചുമതലകൾ പൂർത്തിയാക്കാൻ സാധിക്കാത്ത ബിഎൽഒമാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനുള്ള നീക്കമാണ് ഹർജിക്ക് ആധാരം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം ജോലിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാമെന്ന വ്യവസ്ഥയുണ്ട്. ഇത് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തായിരുന്നു ടിവികെയുടെ ഹര്‍ജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.