
കൊട്ടിയം — മൈലക്കാട് ദേശീയപാത തകര്‍ന്നതിന്റെ ഉത്തരവാദിത്തം ദേശീയപാത അതോറിട്ടിക്കാണെന്നും സംസ്ഥാന സര്‍ക്കാരിന് യാതൊരു ഉത്തരവദിത്വവും ഇല്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍. അപകടസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന് വസ്തു ഏറ്റെടുത്ത് നല്‍കുക എന്ന ഉത്തരവാദിത്തം മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി ഉത്തരവാദിത്തങ്ങള്‍ ദേശീയപാത അതോറിട്ടിക്കും നിര്‍മ്മാണം നടത്തുന്ന ഏജന്‍സിക്കുമാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണിയും സ്ഥലം സന്ദര്‍ശിച്ചു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തില്‍ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും ദേശീയ പാത അതോറിട്ടി ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതില്‍ കളക്ടര്‍ അതൃപ്തി പ്രകടിപ്പിച്ചു.
അപകടത്തെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ കൈക്കൊണ്ടതായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരുമായും നിര്‍മ്മാണ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍.
കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് തുടക്കമായി.
തകര്‍ന്ന മേഖലയിലെ പാനലുകള്‍ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു. വലത് സര്‍വീസ് റോഡിലൂടെ പൂര്‍ണതോതിലുള്ള ഗതാഗതം ഇന്ന് മുതല്‍ സാധ്യമാക്കും. നാളെ ഉച്ചയോടെ ഇടത് റോഡിലൂടെ ചെറിയ വാഹനങ്ങള്‍ കടത്തിവിട്ട് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കും. കെഎസ്ഇബിയുടെ തകര്‍ന്നുപോയ ഭൂഗര്‍ഭകേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കുന്ന മുറയ്ക്ക് നിര്‍മ്മാണം ആരംഭിക്കും. ഗതാഗതം നിയന്ത്രിക്കുന്നതിനായി ഹോംഗാര്‍ഡുകള്‍, ഇതരസന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം വിനിയോഗിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.