1 February 2026, Sunday

Related news

February 1, 2026
January 28, 2026
January 24, 2026
January 24, 2026
January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026

ഗാസയിലെ കുട്ടികളില്‍ പോഷകാഹാരക്കുറവ് രൂക്ഷം

9000ത്തിലധികം കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ 
Janayugom Webdesk
ന്യൂയോർക്ക്
December 10, 2025 10:28 pm

വെടിനിർത്തലിന് ശേഷവും ഗാസയിൽ പോഷകാഹാരക്കുറവ് തുടരുകയാണെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍). ഒക്ടോബറിൽ പോഷകാഹാരക്കുറവ് മൂലം 9,000ത്തിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യുഎൻ റിപ്പോർട്ട് ചെയ്തു. രണ്ട് മാസം മുമ്പ് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രയേൽ ഇപ്പോഴും സഹായ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം അടിയന്തര ക്ഷാമം കുറഞ്ഞെങ്കിലും മാനുഷിക സഹായ കയറ്റുമതിയിൽ ഇസ്രയേലിന്റെ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭയും മറ്റുസഹായ എജൻസികളും നേരത്തെ പറഞ്ഞിരുന്നു. ഗാസയിലെ ആശുപത്രികളിൽ ഒരു കിലോഗ്രാമിൽ താഴെ ഭാരമുള്ള നിരവധി നവജാതശിശുക്കള്‍ ചികിത്സയിലുണ്ടെന്ന് യു­ണിസെഫ് വാക്താവ് ടെസ് ഇൻഗ്രാം പറഞ്ഞു. യുണിസെഫിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റിൽ 14,000 കുട്ടികൾക്കായിരുന്നു ചികിത്സ നൽകിയിരുന്നത്. ഒക്ടോബറിൽ 9,300 കുട്ടികള്‍ക്കും. ഇപ്പോഴും ഇത് ഞെട്ടിപ്പിക്കുന്ന സംഖ്യയാണെന്നും ഇൻഗ്രാം കൂട്ടിച്ചേർത്തു. 

ഒക്ടോബറിൽ ഏകദേശം 8,300 ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും കടുത്ത പോഷകാഹാരകുറവ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇത് ഗുരുതരമായ ഒരു മുന്നറിയിപ്പാണെന്നും വരും മാസങ്ങളിൽ ഗാസയിൽ ഭാരക്കുറവുള്ള കുട്ടികൾ ജനിക്കാൻ പോഷകാഹാരകുറവ് കാരണമാകുമെന്നും ഇൻഗ്രാം വ്യക്തമാക്കി. വെടിനിർത്തൽ കരാറിന് മുമ്പുള്ളതിനേക്കാൾ കൂടുതൽ സഹായങ്ങൾ യുണിസെഫിന് ഗാസയിലേക്ക് ഇറക്കുമതി ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും തടസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളിലെ കാലതാമസവും നിലവിലുള്ള സുരക്ഷാ വെല്ലുവിളികളും ഇതിന് കാരണമാണെന്ന് ഇൻഗ്രാം ചൂണ്ടിക്കാട്ടി. ഗാസയിലെ ഓരോ കുട്ടിയും ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും വർഷങ്ങളായി തുടരുന്ന നിരന്തരമായ ആക്രമണങ്ങൾ കുട്ടികളിൽ ആഘാതമുണ്ടാക്കിയിട്ടുണ്ടെന്നും യുണിസെഫ് നേരത്തെ പറഞ്ഞിരുന്നു. വ്യക്തിഗത കൗൺസിലിങ്, ഗ്രൂപ്പ് സെക്ഷനുകൾ എന്നിവയിലൂടെ കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ നല്‍കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.