4 March 2026, Wednesday

Related news

March 4, 2026
March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 25, 2026
February 16, 2026
February 11, 2026
February 9, 2026
February 1, 2026

യുഎഇയിൽ മഴ കനക്കുന്നു: വിമാന സർവീസുകൾ റദ്ദാക്കി

Janayugom Webdesk
ദുബായ്
December 19, 2025 8:42 pm

കനത്ത മഴയും അതിതീവ്ര കാലാവസ്ഥയും മൂലം യുഎഇയിൽ ജാഗ്രതാ നിര്‍ദേശം. വരും ദിവസങ്ങളിലും കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും തുടരുമെന്നാമ് ദേശീയ കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഷാർജയിലും ദുബായിലുമടക്കം പല പ്രദേശങ്ങളും മഴവെള്ളത്തിൽ മുങ്ങി. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ പൂർണമായും താളംതെറ്റി. ദുബായിൽ നിന്ന് കൊളംബോ, പെഷവാർ, ഫ്രാങ്ക്ഫർട്ട്, സെയ്‌ഷെൽസ്, മാഹി (മാലദ്വീപ്), ഇൻചിയോൺ, ടെഹ്റാന്‍, ദമാം, ബസ്ര, മസ്‌കറ്റ് കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങള്‍ മുടങ്ങി. ഫ്ലൈ ദുബായ് നിരവധി ആഭ്യന്തര സർവീസുകൾ സമയം മാറ്റുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും സര്‍വീസ് അപ്ഡേറ്റുകള്‍ പരിശോധിക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡുകളിൽ വെള്ളക്കെട്ടുള്ളതിനാൽ എയർപോർട്ടിലേക്ക് എത്താൻ ‘ദുബായ് മെട്രോ’ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. 

മഴ കനത്തതോടെ ദുബായിലെ സർക്കാർ ഓഫിസുകൾക്ക് വെള്ളിയാഴ്ച ‘വർക്ക് ഫ്രം ഹോം’ അനുവദിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സാധ്യമായ ഇടങ്ങളിൽ വിദൂര ജോലി (റിമോട്ട് വർക്ക്) നൽകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഷാർജയിലെ അൽ ഖാൻ പാലം, അൽ വഹ്ദ സ്ട്രീറ്റ് എന്നിവിടങ്ങളിൽ റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. റാസൽഖൈമയിലെ വാദി ബിഹ്, ഫുജൈറയിലെ വാദി തവിയീൻ തുടങ്ങിയ ഇടങ്ങളിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ട്. വാദികളിലേക്കും വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കും പോകുന്നത് ജീവന് ഭീഷണിയാണെന്ന് സിവിൽ ഡിഫൻസ് കർശന മുന്നറിയിപ്പ് നൽകി. ചെങ്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ഇപ്പോഴത്തെ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തിന് കാരണം. അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയും തണുപ്പും തുടരുമെന്നാണ് പ്രവചനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.