
മുതിർന്ന മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിമാസ പെൻഷനും അവശ — ആശ്രിത പെൻഷനും വർധിപ്പിക്കുക, പെൻഷൻ പദ്ധതിക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള ഭാരവാഹികൾ നൽകിയ നിവേദനം സ്വീകരിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിരമിച്ച മാധ്യമപ്രവർത്തകർ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച് സാധ്യമായത് എല്ലാം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും വ്യക്തമാക്കി. നിരവധിപേർക്ക് പെൻഷൻ കുടിശികയുള്ളതും 1000 രൂപ വർധിപ്പിച്ചതിൽ ആദ്യം 500 രൂപ മാത്രം അനുവദിച്ചപ്പോൾ കുടിശിക വന്നിട്ടുണ്ടെന്നും യൂണിയൻ ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മുതിർന്ന മാധ്യമപ്രവർത്തകർക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും യൂണിയൻ ആവശ്യപ്പെട്ടു.
പെൻഷൻ പദ്ധതിയിലെ പത്ര ഉടമയുടെ വിഹിതം സർക്കാർ പരസ്യത്തിൽ നിന്നും ഈടാക്കുന്ന 15% ഡിസ്കൗണ്ടിൽ നിന്നും കണ്ടെത്തണമെന്ന യൂണിയൻ മുന്നോട്ടുവച്ച ആവശ്യം പരിശോധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എസ് ആർ ശക്തിധരൻ, വർക്കിങ് പ്രസിഡന്റ് കെ ജനാർദനൻ നായർ, ജനറല്‍ സെക്രട്ടറി വി ആർ രാജമോഹൻ, ട്രഷറർ എം ടി ഉദയകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, സെക്രട്ടറി കെ പി രാജശേഖരൻ പിള്ള എന്നിവരടങ്ങുന്ന നിവേദക സംഘമാണ് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.