
മൊബൈൽ ഫോണുകളിൽ അടിമകളായി വായനയെ മറന്ന പുതുതലമുറയെ പുസ്തകവുമായി കൂട്ടിയിണക്കാൻ നിയമസഭാ പുസ്തകോത്സവത്തിൽ കുട്ടികൾക്കായി സ്റ്റുഡന്റ്സ് കോർണർ ഒരുക്കി. സ്റ്റുഡന്റസ് കോർണറിന്റെ ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. മാനവിക മൂല്യങ്ങളും ധാർമ്മിക സങ്കൽപ്പങ്ങളും വായനയിലൂടെയാണ് രൂപപ്പെടുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. വായനയിലൂടെയാണ് നാം ഓരോരുത്തരും പരിപൂർണ്ണ വ്യക്തിത്വമായി മാറുന്നത്. മറ്റൊരാളുടെ ആത്മാവിലേക്ക് കടന്നുചെല്ലാനും മറ്റൊരുവന്റെ വേദനയിൽ പങ്കുചേരാനും വായന നമ്മെ പ്രാപ്തരാക്കും.
ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളുള്ള രാജ്യങ്ങളിൽ ഇന്ത്യക്ക് പ്രമുഖമായ സ്ഥാനമാണുള്ളത്. എന്നാൽ, ഇന്ത്യയിലെ പ്രാദേശിക ഭാഷകൾ വലിയ പ്രതിസന്ധിയിലാണ്. അതിനാൽ നമ്മുടെ വൈവിധ്യപൂർണ്ണമായ ഭാഷകളെ സംരക്ഷിക്കുകായെന്നത് വരുംതലമുറയുടെ വലിയ ഉത്തരവാദിത്തമാണെന്നും ഡെപ്യൂട്ടി സ്പീക്കർ അഭിപ്രായപ്പെട്ടു. നിയമസഭ സ്പെഷ്യൽ സെക്രട്ടറി ഷാജി സി ബേബി, ഉദ്യോഗസ്ഥർ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്കൂൾ വിദ്യാർത്ഥികളെ വായനയുടെയും അറിവിന്റെയും കൗതുകത്തിന്റെയും ലോകത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമസഭ പുസ്തകോത്സവത്തിൽ ഇക്കുറി സ്റ്റുഡന്റസ് കോർണർ ഒരുക്കിയിരിക്കുന്നത്. സ്റ്റുഡന്റ്സ് കോർണർ വേദിയിൽ ഒരാഴ്ചകാലം (ഞായറാഴ്ച ഒഴികെ) പ്രമുഖരായ വ്യക്തികൾ കുട്ടികളുമായി സംവദിക്കും. സാഹിത്യ‑സാമൂഹിക‑കലാരംഗങ്ങളിലെ നിരവധി ശ്രദ്ധേയ വ്യക്തിത്വങ്ങളുമായി സംവദിക്കാൻ കെഎൽഐബിഎഫ് സ്റ്റുഡന്റ്‌സ് കോർണർ വേദിയൊരുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.