
സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെ ഫലമായി ആശ്വാസമായി മാറിയ വെളിച്ചെണ്ണ വില വീണ്ടുമുയർത്താനുള്ള തന്ത്രങ്ങളുമായി തമിഴ്നാട് ലോബി. ഇതിനായി കൊപ്രയുടെ വലിയ ശേഖരം പൂഴ്ത്തിവച്ച് കൃത്രിമക്ഷാമമുണ്ടാക്കാനാണ് സംഘടിത നീക്കം. സംസ്ഥാനത്ത് വല്ലാതെ കുതിച്ചുയർന്ന വെളിച്ചെണ്ണ വില പിടിച്ചു നിർത്താൻ കഴിഞ്ഞ ഓണക്കാലത്ത് കേരഫെഡും സംസ്ഥാന സർക്കാരും ഫലപ്രദവും കർശനവുമായ ഇടപെടൽ നടത്തിയതോടെ വില താഴുകയും ജനങ്ങൾക്ക് ആശ്വാസമാവുകയും ചെയ്തിരുന്നു. തുടർന്നും വില കുറഞ്ഞുവരികയായിരുന്നു. ഈ സാഹചര്യം അട്ടിമറിക്കാനാണ് ഇപ്പോഴത്തെ നീക്കം.
വില ഉയരാൻ തുടങ്ങിയതോടെ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരും കുറയുകയാണ്. ഒരു വർഷത്തിനിടെ വെളിച്ചെണ്ണ ഉപഭോക്താക്കളുടെ എണ്ണം മുൻ കാലങ്ങളിലേതിൽ നിന്ന് പകുതിയായി കുറഞ്ഞിട്ടുണ്ടെന്നാണ് ഓയിൽ മില്ലുടമകളുടെ സംഘടന പറയുന്നത്. വെളിച്ചെണ്ണയുടെ പകുതി വിലയ്ക്ക് മറ്റ് ഭക്ഷ്യ എണ്ണകൾ ലഭിക്കും എന്നതിനാൽ അധികം പേരും അവയുടെ ഉപയോഗത്തിലേക്ക് തിരിയുകയാണ്. ഈ സ്ഥിതി ഭാവിയിൽ സംസ്ഥാനത്തെ കേരകർഷകർക്കും വലിയ തിരിച്ചടിയാവും.
കൊപ്രയ്ക്കായി കേരഫെഡും ഓയിൽ മില്ലുടമകളും പ്രധാനമായി അശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. സംസ്ഥാനത്തെ ചൂഷണം ചെയ്യാൻ തമിഴ്നാട് ലോബിക്ക് സഹായകമാവുന്നതും ഈ അവസ്ഥയാണ്. ഗോഡൗണുകളിൽ വലിയ തോതിൽ കൊപ്ര പൂഴ്ത്തി വച്ച് കൃത്രിമ ക്ഷാമമുണ്ടാക്കി കൊള്ളവിലയ്ക്ക് വില്‍ക്കുകയാണ് ലോബി ചെയ്യുന്നത്. ആ വിലയ്ക്ക് കൊപ്ര വാങ്ങി വെളിച്ചെണ്ണയാക്കി വില്‍ക്കുമ്പോൾ സ്വാഭാവികമായി വെളിച്ചെണ്ണയ്ക്കും സാധാരണക്കാർക്ക് താങ്ങാനാവാത്ത വിലയാകുന്നു.
കൊപ്ര വില കത്തിക്കയറിയതോടെ സംസ്ഥാനത്തെ ചെറുകിട ഓയിൽ മില്ലുകളിൽ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും മില്ലുടമകളുടെ സംഘടന പറയുന്നു. അവസരം മുതലാക്കി, വെളിച്ചെണ്ണ ഉപഭോക്താക്കളെ പിടിച്ചു നിർത്താൻ വില കുറയ്ക്കുന്നുവെന്ന നാട്യത്തോടെ ഒരു ലിറ്റർ, അര ലിറ്റർ പായ്ക്കറ്റുകളിലെ അളവ് കുറച്ച് വിപണിയിലെത്തിക്കുന്ന തന്ത്രം ചില കമ്പനികൾ പയറ്റുകയാണെന്ന പരാതിയുമുയരുന്നുണ്ട്. പായ്ക്കറ്റുകളിലെ അളവ് കൃത്യമായി ശ്രദ്ധിച്ച് മനസിലാക്കാൻ കഴിയാത്ത സാധാരണക്കാരാണ് ഈ ”വിലക്കുറവി’ ൽ അധികമായി വീഴുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.