31 January 2026, Saturday

Related news

January 31, 2026
December 13, 2025
September 25, 2025
February 6, 2025
December 20, 2024
December 16, 2024
July 16, 2024
November 27, 2023
February 9, 2023

പത്തിൽ ഒമ്പത് ഇന്ത്യക്കാരും വ്യായാമം ചെയ്യുന്നില്ല; ആശങ്കാജനകമെന്ന് റിപ്പോർട്ട്

Janayugom Webdesk
പൂനെ
January 31, 2026 10:29 pm

ഇന്ത്യക്കാരിൽ കായിക വിനോദങ്ങളോടും വ്യായാമത്തോടുമുള്ള താല്പര്യം കുറഞ്ഞുവരുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (എന്‍എസ്ഒ) പുതിയ സർവേ റിപ്പോർട്ട്. 2024 ലെ കണക്കുകൾ പ്രകാരം പത്ത് ഇന്ത്യക്കാരിൽ ഒരാൾ മാത്രമാണ് (9.7%) പതിവായി വ്യായാമം ചെയ്യുന്നത്. 2019 നെ അപേക്ഷിച്ച് നേരിയ വർധനയുണ്ടായെങ്കിലും 1998 ലെ സ്ഥിതിയിൽ നിന്നും വലിയ മാറ്റമില്ലാതെയാണ് രാജ്യം തുടരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ വ്യായാമം ചെയ്യുന്നത് വളരെ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പുരുഷന്മാരിൽ 14.5% പേർ വ്യായാമം ചെയ്യുമ്പോൾ സ്ത്രീകളിൽ ഇത് കേവലം 4.9% മാത്രമാണ്. വീട്ടുജോലികളുടെ അമിതഭാരവും സമയമില്ലായ്മയുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നഗരപ്രദേശങ്ങളിൽ 14% പേർ വ്യായാമം ചെയ്യുമ്പോൾ ഗ്രാമങ്ങളിൽ ഇത് 7% മാത്രമാണ്. ഗ്രാമീണ മേഖലയിലെ സ്ത്രീകളാണ് വ്യായാമത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ (3.1%). വരുമാനം കൂടുന്തോറും വ്യായാമത്തിനായുള്ള താല്പര്യവും കൂടുന്നതായി കാണുന്നു. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളിൽ 17% പേർ വ്യായാമം ചെയ്യുമ്പോൾ താഴ്ന്ന വരുമാനക്കാർക്കിടയിൽ ഇത് 8.4% ആണ്. ബിരുദാനന്തര ബിരുദമുള്ളവരിൽ 26% പേരും വ്യായാമത്തിന് സമയം കണ്ടെത്തുന്നുണ്ട്. 

2019 ൽ ഇത് 16% മാത്രമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം മുതിർന്നവർ ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. എന്നാൽ ഇന്ത്യയിൽ വെറും 10% മുതിർന്നവർ മാത്രമാണ് ഈ നിര്‍ദേശം പാലിക്കുന്നത്. വീട്ടുജോലികൾ വ്യായാമത്തിന് പകരമാവില്ലെന്നും സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥയും തൈറോയ്ഡ് പ്രശ്നങ്ങളും വർധിക്കാൻ വ്യായാമത്തിന്റെ കുറവ് കാരണമാകുന്നുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വ്യായാമത്തിന്റെ കാര്യത്തിൽ ഗോവയാണ് (24.1%) രാജ്യത്ത് ഒന്നാമത്. ഹിമാചൽ പ്രദേശ് (21.5%), ഹരിയാന (17.5%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. മഹാരാഷ്ട്രയും കർണാടകയും ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്. ശാരീരിക നിഷ്ക്രിയത്വം മൂലം 2030 ആകുമ്പോഴേക്കും ലോകത്ത് 500 ദശലക്ഷം പുതിയ ജീവിതശൈലീ രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ലാൻസെറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar