
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അധ്യാപക സംഘടനകളുടെ ദേശീയ സംയുക്ത സമിതി ജന്തർ മന്തറിൽ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധ്യാപക സംഘടനകള്‍ ആദ്യമായി ഒരേ വേദിയില്‍ അണിനിരക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് എകെഎസ്ടിയു, കെ എസ്ടിഎ തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു. സിപിഐ കേന്ദ്ര കണ്ട്രോള് കമ്മിഷന് ചെയര്മാന് കെ നാരായണ, ലോക്സഭാ കക്ഷിനേതാവ് കെ സെല്‍വരാജ്, എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ (സിപിഐ(എം), കുമാർ നായിക് (കോൺഗ്രസ്), രാജാറാം സിങ് (സിപിഐ(എംഎൽ), വേൾഡ് ടീച്ചേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് അമിയകുമാർ മൊഹന്തി, എഐ എഫ്ഇസിടിഒ ജനറൽ സെക്രട്ടറി ഡോ. അരുൺ കുമാർ, എഐഎഫ്ആർടിഇ സെക്രട്ടറി പ്രൊഫ. വികാസ് ഗുപ്ത, എഐഎസ്ഇസി സെക്രട്ടറി ശാരദ ദീക്ഷിത്, എഐഐടിഎ പ്രസിഡന്റ് റിസ്വാൻ തുടങ്ങിയവര്‍ സംസാരിച്ചു.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കേന്ദ്രീകരണം ത്വരിതപ്പെടുത്തുകയും ദരിദ്രർക്ക് വിദ്യാഭ്യാസം അപ്രാപ്യമാക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ ജനവിരുദ്ധ, വാണിജ്യവൽക്കരണ നിര്‍ദേശങ്ങള്‍ പിൻവലിക്കുക, സ്കൂളുകളുടെ അടച്ചുപൂട്ടലും ലയനവും ഉടനടി നിർത്തുക, ജീവനക്കാരുടെ ആദായനികുതി ഭാരം കുറയ്ക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും മിനിമം വേതനം നടപ്പിലാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.