
വിവേചനത്തിനും സാമൂഹിക അനീതിക്കുമെതിരെ വിപ്ലവകരമായ തീരുമാനവുമായി മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയിലെ സൗന്ദല ഗ്രാമം. തങ്ങളുടെ ഗ്രാമത്തെ ഔദ്യോഗികമായി ‘ജാതി രഹിത’ ഗ്രാമമായി പ്രഖ്യാപിക്കുന്ന പ്രമേയം ഗ്രാമസഭ ഏകകണ്ഠമായി പാസാക്കി. ഫെബ്രുവരി 5ന് സർപഞ്ചിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം ഉണ്ടായത്.
ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം, സാഹോദര്യം, സാമൂഹിക നീതി എന്നീ മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടാണ് ഗ്രാമപഞ്ചായത്തിന്റെ നീക്കം. ന്യൂവാസ താലൂക്കിലെ ഈ ഗ്രാമത്തിൽ ഇനി മുതൽ മതം, ജാതി, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവും ഉണ്ടാകില്ലെന്ന് പ്രമേയം വ്യക്തമാക്കുന്നു. ‘എന്റെ ജാതി മനുഷ്യൻ’ എന്ന വികാരം ഉൾക്കൊള്ളാൻ ഗ്രാമവാസികൾ കൂട്ടായി തീരുമാനിച്ചു.
ക്ഷേത്രങ്ങൾ, സ്കൂളുകൾ, ശ്മശാനങ്ങൾ, ജലസ്രോതസ്സുകൾ തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങളും വിവേചനമില്ലാതെ എല്ലാവർക്കും ലഭ്യമാക്കും. സോഷ്യൽ മീഡിയയിലൂടെ ജാതീയമായ വേർതിരിവുകൾ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും ഗ്രാമസഭ തീരുമാനിച്ചു. ഡോ. ബി ആർ അംബേദ്കർ, മഹാത്മാ ഗാന്ധി, ജ്യോതിറാവു ഫൂലെ തുടങ്ങിയ മഹദ്‌വ്യക്തികളുടെ ആശയങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രേരണ. പ്രമേയം തുടർനടപടികൾക്കായി സംസ്ഥാന സർക്കാരിന് സമർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.