
വെനസ്വേലയിൽനിന്നുള്ള എണ്ണ വിതരണത്തിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയതോടെ ക്യൂബയിൽ വൻ പ്രതിസന്ധി. എണ്ണ ലഭ്യത കുറഞ്ഞതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥതന്നെ വൻ ഭീഷണി നേരിടുന്നതായാണ് റിപ്പോർട്ട്. ജനജീവിതം കടുത്ത ദുരിതത്തിലാണ്. ആരോഗ്യം, ടൂറിസം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളെയെല്ലാം പ്രതിസന്ധി ബാധിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെനസ്വേലയിലെ സൈനിക നടപടികൾക്ക് പിന്നാലെയാണ് ഇവിടെനിന്ന് ക്യൂബയിലേക്കുള്ള എണ്ണവിതരണം യുഎസ് നിർത്തിവെച്ചത്. ഇതോടെ ക്യൂബയിൽ രൂക്ഷമായ ഇന്ധന പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. രാജ്യത്ത് അവശേഷിക്കുന്ന എണ്ണശേഖരം തീർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
നിലവിൽ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന എണ്ണ ക്യൂബയ്ക്ക് ആവശ്യമാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, ഇത്രയും എണ്ണ നൽകാൻ തയ്യാറുള്ള സഖ്യകക്ഷികളൊന്നും ക്യൂബയ്ക്കില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ധനക്ഷാമം രൂക്ഷമായതോടെ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്നനിലയിലേക്കാണ് ക്യൂബയിലെ സ്ഥിതിഗതികൾ നീങ്ങുന്നതെന്നാണ് വിവരം. രാജ്യത്തെ പല സ്‌കൂളുകളിലും ക്ലാസുകൾ നിർത്തിവെച്ചു. കമ്പനികൾ തൊഴിലാളികൾക്ക് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. വിമാനസർവീസുകളെയും ഇന്ധനക്ഷാമം ബാധിച്ചു. റഷ്യയിൽനിന്നും കാനഡയിൽനിന്നുമുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി. ഇതോടെ ടൂറിസ്റ്റുകളുടെ വരവും നിലച്ചു. ടൂറിസം മേഖല സ്തംഭിച്ചനിലയിലാണ്. മിക്ക ഹോട്ടലുകളും അടച്ചുപൂട്ടി. ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ക്യൂബയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.