
കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിലെ നിക്ഷേപ സാധ്യതകൾ പ്രവാസി പ്രൊഫഷണലുകളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (PPF) കുവൈത്ത് സംഘടിപ്പിച്ച ‘TRANSCEND 2026’ ശ്രദ്ധേയമായി. കുവൈറ്റിലെ മഹബുള്ള പാർക്ക് ഇൻ ബൈ റാഡിസൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC) എന്നിവയുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര സംവാദ വേദി ഒരുക്കിയത്.
കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഓ ശ്രീ. അനൂപ് അംബിക, അന്താരാഷ്ട്ര നിക്ഷേപ വിദഗ്ധൻ ശ്രീ. കാഷിഫ് സയ്യദ് (IBPC പ്രതിനിധി) എന്നിവർ പങ്കെടുത്ത സംവാദമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. പി.പി.എഫ്. മുൻ പ്രസിഡന്റ് ശ്രീ. പ്രശാന്ത് വാര്യർ മോഡറേറ്ററായിരുന്നു.
കേരളത്തിലെ ഇൻക്യൂബേഷൻ മാതൃകകൾ, ഗവർണൻസ്, ആഗോള വിപണിയുമായുള്ള ബന്ധം എന്നിവ ചർച്ച ചെയ്തു. നിക്ഷേപം ആകർഷിക്കുന്നതിൽ സുതാര്യമായ പ്രവർത്തന ഘടനകളുടെയും (Governance) പ്രവചനക്ഷമതയുടെയും പ്രാധാന്യം ശ്രീ. കാഷിഫ് സയ്യദ് ചൂണ്ടിക്കാട്ടി. മെന്റർഷിപ്പ്, ഏൻജൽ ഫണ്ടിംഗ്, ‘റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ’ എന്നിവയിലൂടെ കേരളത്തിന്റെ സംരംഭക പരിസരം വളർത്തുകയാണ് ലക്ഷ്യമെന്ന് അനൂപ് അംബിക പറഞ്ഞു. ജിസിസിയിലെ പ്രൊഫഷണൽ സമൂഹത്തെ കേരളത്തിന്റെ സാമ്പത്തിക പരിസരവുമായി ബന്ധിപ്പിക്കുന്ന തന്ത്രപരമായ നെറ്റ്വർക്കിംഗ് വേദിയായി ട്രാൻസെൻഡ് 2026 മാറി. നിക്ഷേപ സമാഹരണമുൾപ്പെടെയുള്ള സ്റ്റാർട്ടപ്പ് മിഷന്റെ ഭാവി പ്രവർത്തനങ്ങളിൽ പിപിഎഫ് കുവൈത്ത് സജീവമായി ഇടപെടണമെന്നും അനൂപ് അംബിക സൂചിപ്പിച്ചു.
കേരളത്തിലെ ടാലന്റ് പൂളും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാർട്ടപ്പ് സൗഹൃദ നയങ്ങളും പ്രവാസികൾക്ക് മികച്ച അവസരമാണ് നൽകുന്നതെന്ന് ഐ.ബി.പി.സി സെക്രട്ടറി ശ്രീ. സുരേഷ് കെ.പി. അഭിപ്രായപ്പെട്ടു. ഐടി, ഹെൽത്ത് കെയർ, അഗ്രിടെക്, ഡീപ് ടെക്, ശുദ്ധ ഊർജ്ജം എന്നീ മേഖലകളിലെ നിക്ഷേപ സാധ്യതകൾ ചടങ്ങിൽ വിശകലനം ചെയ്തു.
പിപിഎഫ് കുവൈത്തിന്റെ വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചാണ് ട്രാൻസെൻഡ് 2026 എന്ന പരിപാടി സംഘടിപ്പിച്ചത്. സ്വാഗതസംഘം ചെയർമാൻ ശ്രീ. ഗോപീകൃഷ്ണൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.