
പശ്ചിമ ബംഗാളിലെ വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധന (എസ്ഐആര്‍)യുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. വോട്ടര്‍പ്പട്ടികയിലെ അവകാശവാദങ്ങളും എതിര്‍പ്പുകളും തീര്‍പ്പാക്കുന്നതിന് നിലവിലുള്ളതും വിരമിച്ചതുമായ ജില്ലാ ജഡ്ജിമാരെ നിയോഗിക്കാനാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ആണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ജുഡീഷ്യല്‍ ഓഫീസര്‍മാരെ വിട്ടുനല്‍കാന്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് കോടതി ആവശ്യപ്പെട്ടു. ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷയും ലോജിസ്റ്റിക്കല്‍ പിന്തുണയും നല്കാന് ജില്ലാ കലക്ടര്‍മാര്‍ക്കും എസ്പിമാര്‍ക്കും നിര്‍ദ്ദേശം നല്കി. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കോടതി ഉത്തരവുകളായി തന്നെ പരിഗണിക്കപ്പെടും. ഇവരെ സഹായിക്കാന്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിയോഗിക്കും. ഫെബ്രുവരി 28നകം കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.
2002ലെ വോട്ടര്‍പ്പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ പേരില്‍ വരുന്ന മാറ്റങ്ങള്‍, വോട്ടറും രക്ഷിതാവും തമ്മിലുള്ള പ്രായവ്യത്യാസം 15 വയസ്സില്‍ കുറവോ 50 വയസ്സില്‍ കൂടുതലോ ആയിരിക്കുന്നത് തുടങ്ങിയ പൊരുത്തക്കേടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ചീഫ് സെക്രട്ടറി, ഡിജിപി, തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി ശനിയാഴ്ചയ്ക്കകം യോഗം ചേരാന്‍ കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.