21 February 2026, Saturday

Related news

February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026
February 12, 2026
February 12, 2026
February 12, 2026

മാലിന്യ സംസ്കരണത്തിലെ വീഴ്ച: നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
February 21, 2026 10:53 pm

ഖരമാലിന്യ സംസ്കരണ നിയമങ്ങൾ പാലിക്കുന്നതിൽ രാജ്യത്തുടനീളം വലിയ അസമത്വമുണ്ടെന്ന് സുപ്രീം കോടതി. വൃത്തിയുള്ളതും ആരോഗ്യകരവുമായ അന്തരീക്ഷത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ നിയമങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചകൾ പരിഹരിക്കാൻ പുതിയ തലമുറയ്ക്ക് കാത്തിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

മുനിസിപ്പൽ ഖരമാലിന്യങ്ങളെ അവഗണിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പൊതുജനാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. സാങ്കേതിക വിദ്യയിൽ ലോകം ഇന്ത്യയെ ഉറ്റുനോക്കുമ്പോൾ മാലിന്യ സംസ്കരണ നിയമങ്ങൾ പൂർണമായി പാലിക്കപ്പെടണം. ഉറവിടത്തിൽത്തന്നെ മാലിന്യങ്ങൾ വേർതിരിക്കണമെന്ന് 2016ലെ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും പല നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത് ഫലപ്രദമായി നടക്കുന്നില്ല. ജൈവ മാലിന്യ സംസ്കരണത്തിന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും മെട്രോ നഗരങ്ങളിലെ വലിയ മാലിന്യക്കൂമ്പാരങ്ങൾ ഇപ്പോഴും ഭീഷണിയായി തുടരുന്നു.
വാർഡുകളിലെ ഓരോ പൗരനെയും മാലിന്യ സംസ്കരണ പ്രക്രിയയിൽ പങ്കാളികളാക്കേണ്ടത് അതാത് കൗൺസിലർമാർ, മേയർമാർ, വാർഡ് അംഗങ്ങൾ എന്നിവരുടെ നിയമപരമായ കടമയാണ്. ഇവർ ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്ന പ്രധാന കണ്ണികളാകണം.

ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന 2026ലെ പുതിയ ഖരമാലിന്യ സംസ്കരണ നിയമങ്ങൾ നടപ്പിലാക്കാൻ ഭരണകൂടം സജ്ജമാണെന്ന് ഉറപ്പാക്കാൻ ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ജില്ലാ കളക്ടർമാർ തങ്ങളുടെ പരിധിയിലുള്ള സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യ ഓഡിറ്റുകൾ നടത്തണം. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും അവ പരിപാലിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കളക്ടർമാർക്ക് അധികാരമുണ്ടാകും.
മാലിന്യ നീക്കത്തിലും വികസനത്തിലും ഉണ്ടാകുന്ന പുരോഗതി തെളിയിക്കാൻ റിപ്പോർട്ടുകൾക്കൊപ്പം ഫോട്ടോഗ്രാഫുകളും ഇമെയിൽ വഴി ജില്ലാ കളക്ടർമാർക്ക് അയച്ചുനൽകണം. 

നിയമങ്ങൾ പാലിക്കാത്ത തദ്ദേശ സ്ഥാപനങ്ങളെക്കുറിച്ച് കളക്ടർമാർ ചീഫ് സെക്രട്ടറിക്കോ ബന്ധപ്പെട്ട വകുപ്പിനോ കൃത്യസമയത്ത് റിപ്പോർട്ട് നൽകണം. വിവിധ തരം മാലിന്യങ്ങൾ വേർതിരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ വേഗത്തിൽ സജ്ജമാക്കുന്നുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡുകൾ ഉറപ്പാക്കണം.
ഭോപ്പാൽ മുനിസിപ്പൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരെയുള്ള അപ്പീലുകൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്. ഖരമാലിന്യ സംസ്കരണം കേവലം ഒരു ശുചിത്വ പദ്ധതിയല്ല, മറിച്ച് മൗലികാവകാശമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar