
യുക്രെയ്നിൽ വീണ്ടും റഷ്യയുടെ കനത്ത മിസൈൽ‑ഡ്രോൺ ആക്രമണം. ഞായറാഴ്ച രാത്രിയിലുടനീളം റഷ്യ നടത്തിയ ആക്രമണത്തിൽ മുന്നൂറോളം ഡ്രോണുകളും 50 മിസൈലുകളുമാണ് യുക്രെയ്നെ ലക്ഷ്യമാക്കി തൊടുത്തത്. കീവ് മേഖലയിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാരകമായ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രെയ്ൻ തിരിച്ചടിച്ചതോടെ സുരക്ഷാ കാരണങ്ങളാൽ മോസ്കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളും റഷ്യ താൽക്കാലികമായി അടച്ചു. കൈവിനു പുറമെ ഒഡേസ മേഖലയിലെ ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ നീക്കം. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരു കുട്ടിയടക്കമുള്ളവരെ രക്ഷാപ്രവർത്തകർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു. റഷ്യ വിക്ഷേപിച്ച 297 ഡ്രോണുകളിൽ 274 എണ്ണവും 50 മിസൈലുകളിൽ 33 എണ്ണവും വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
അതേസമയം, റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ടെത്തിയ 11 ഡ്രോണുകളടക്കം 86 യുക്രേനിയൻ ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് മോസ്കോയിലെ ഷെറെമെറ്റീവോ, ഡൊമോഡെഡോവോ, വ്നുക്കോവോ, ഷുകോവ്സ്കി വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. പിന്നീട് സുരക്ഷാ പരിശോധനകൾക്ക് ശേഷം നിയന്ത്രണങ്ങൾ നീക്കി. റഷ്യയുടെ അധീനതയിലുള്ള ലുഹാൻസ്കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെയും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.