
ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ തദ്ദേശീയ യുദ്ധവിമാനം തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) വീണ്ടും അപകടത്തിൽപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട് കേട്ടത് . പരിശീലന പറക്കലിന് ശേഷം ലാൻഡ് ചെയ്യുന്നതിനിടെ ആയിരുന്നു ഫൈറ്റർ ജെറ്റ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ തുടർന്ന് വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വ്യോമസേനയുടെ ഭാഗമായതിന് ശേഷം തകർന്നുവീഴുന്ന മൂന്നാമത്തെ തേജസ് വിമാനമാണിത്. കാലപ്പഴക്കം ചെന്ന മിഗ്-21 വിമാനങ്ങൾക്ക് പകരക്കാരനായി വ്യോമസേന കാണുന്ന തേജസിന്റെ തുടർച്ചയായുള്ള അപകടങ്ങളും, നിർമാണത്തിലെ കാലതാമസവും പ്രതിരോധ മേഖലയിൽ വലിയ ആശങ്കകളും സൃഷ്ടിക്കുന്നുണ്ട് . കൂടാതെ ഇന്ത്യയുടെ കോടി കണക്കിന് രൂപയുടെ കരാറുകള്‍ക്കും ഇത് തിരിച്ചടിയാകും. 2024 മാർച്ചിൽ രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപമായിരുന്നു ആദ്യത്തെ തകർച്ച. ഫയർപവർ ഡെമോൺസ്‌ട്രേഷൻ കഴിഞ്ഞുമടങ്ങുകയായിരുന്ന വിമാനമാണ് തകർന്നത്. പൈലറ്റ് അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. 2025 നവംബറിൽ ദുബായ് എയർ ഷോയ്ക്കിടെയായിരുന്നു രണ്ടാമത്തെ അപകടം. വിമാനം തകർന്നുവീണ് തീപിടിച്ചതിനെ തുടർന്ന് വിങ് കമാൻഡർ നമാൻഷ് സ്യാൽ വീരമൃത്യു വരിച്ചിരുന്നു. ഈ സംഭവത്തിന്റെ അന്വേഷണം ഇപ്പോഴും നീങ്ങുകയാണ് .ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) നിർമാണത്തിലെ കാലതാമസം വ്യോമസേനയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തേജസ് Mk1A പ്രോഗ്രാമിന്റെ വിതരണം ഷെഡ്യൂൾ ചെയ്തതിലും രണ്ട് വർഷത്തോളം പിന്നിലാണ്.62,370 കോടി രൂപ ചിലവിൽ 97 തേജസ് Mk-1A വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞ സെപ്റ്റംബറിൽ പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടിരുന്നു. ആകെ 182 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. തുടക്കത്തിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത ‘കാവേരി’ എഞ്ചിൻ തേജസിൽ ഉപയോഗിക്കാനായിരുന്നു ഡിആർഡിഒയുടെ (DRDO) പദ്ധതി. എന്നാൽ ആ പ്രൊജക്റ്റ് വലിയ പരാജയമായി മാറി. തുടർന്ന് 2008‑ൽ അമേരിക്കൻ കമ്പനിയായ ജനറൽ ഇലക്ട്രിക്കിന്റെ (GE) F404-F2J3 എഞ്ചിൻ താൽക്കാലിക പരിഹാരമായി ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
1980-കളിൽ അമേരിക്കൻ എഫ്/എ‑ഹോർനെറ്റിന് വേണ്ടി വികസിപ്പിച്ചെടുത്ത ഈ എൻജിൻ പുതിയ കാലത്തെ യുദ്ധവിമാനങ്ങൾക്ക് അനുയോജ്യമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഭാരമേറിയ വിമാനങ്ങളായ എഫ്-16, ഗ്രിപ്പൻ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) എന്ന നിലയിൽ തേജസിന് ചില സ്വാഭാവിക പരിമിതികളുണ്ട്. ഭാരം വഹിക്കാനുള്ള ശേഷി, എസ്കോർട്ട് റേഞ്ച്, പറക്കൽ സമയം എന്നിവയിൽ വലിയ വിമാനങ്ങൾ മുന്നിലാണെങ്കിലും, ഇന്ത്യൻ അതിർത്തി പ്രതിരോധത്തിൽ തേജസിന്റെ വേഗതയും കരുത്തും നിർണ്ണായകമാണ്. ഈ പരിമിതികൾ പരിഹരിച്ചുകൊണ്ടുള്ള തേജസ് Mk2 വിന്റെ വികസനം പുരോഗമിക്കുകയാണ്. നിലവിലെ വെല്ലുവിളികൾ പരിഹരിക്കുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ തേജസിന് സാധിക്കുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.