
യൂ ട്യൂബിലൂടെ അതിജീവിതമാരുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയതിന് ബിജെപി നേതാവും മുൻ ഡിജിപിയുമായിരുന്ന ആർ ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്നാണ് കേസ്.
കിളിരൂർ കവിയൂർ പീഡനക്കേസുകളെ പരാമർശിച്ചുകൊണ്ട് ചെയ്ത യൂട്യൂബിലെ എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയും വിധം മാതാപിതാക്കളുടെ അടക്കം പേര് വെളിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻസ്) വകുപ്പ് 72, പോക്സോ ആക്ട് 23, 23 (2), 23(4) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ആണ് കിളിരൂർ കവിയൂർ കേസുകളിലെ ഇരകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതെന്നും എഫ്ഐആർ. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ശ്രീലേഖക്കെതിരെ കേസെടുത്തിരിക്കുന്നത്. പൗരാവകാശ പ്രവർത്തകനായ ആർ ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേര് വിവരങ്ങളടക്കം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നതും അവരെ അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.