
പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകരുടെ വ്യക്തിവിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കൃഷിമന്ത്രി പി പ്രസാദ് . ഔദ്യോഗികമായ ഡാറ്റാ വിവരങ്ങൾ ചോർത്തുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഷ്ട്രീയ കക്ഷികൾ കർഷകരുടെ വിവരങ്ങൾ ശേഖരിക്കുന്നതും ഫോണിലൂടെ അവരെ ബന്ധപ്പെടുന്നതും ഗൗരവകരമായ വിഷയമാണ്.
“സർക്കാരിന്റെ ഭാഗമായി പ്രധാനമന്ത്രി ഔദ്യോഗിക സന്ദേശങ്ങൾ അയക്കുന്നത് മനസ്സിലാക്കാം. എന്നാൽ അതിനപ്പുറം രാഷ്ട്രീയ പാർട്ടികൾ ഈ വിവരങ്ങൾ ഉപയോഗിച്ച് ജനങ്ങളെ വിളിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും അംഗീകരിക്കാനാവില്ല. ഇതിന് അവർക്ക് അവകാശമില്ല,” മന്ത്രി വ്യക്തമാക്കി. ഈ വിഷയം പ്രധാനമന്ത്രിയുടെയും കേന്ദ്ര കൃഷിമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പ്രവണതകൾ ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയ നേതൃത്വത്തിന്റെ സ്ഥാനത്തേക്ക് ‘തന്ത്രവിദഗ്ധന്മാർ’ അവരോധിക്കപ്പെടുകയാണെന്ന് മന്ത്രി വിമർശിച്ചു. മുന്നണിയിൽ നിൽക്കുന്നവർക്കായി പിന്നണിയിൽ നിൽക്കുന്ന തന്ത്രവിദഗ്ധന്മാരാണ് എല്ലാം തീരുമാനിക്കുന്നത്. പണം കൈപ്പറ്റി ആസൂത്രണം ചെയ്യുന്ന തന്ത്രങ്ങളിൽ മാന്യതയില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം തന്ത്രജ്ഞർ എന്തും ചെയ്യാൻ മുതിരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനങ്ങൾ കൂടുതൽ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
സുനിൽ കനഗോലുവിനെപ്പോലുള്ള രാഷ്ട്രീയ തന്ത്രജ്ഞരെ നിയമിക്കുന്ന രീതി സിപിഐക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം രീതികൾ സ്വീകരിക്കാൻ സിപിഐക്ക് പാങ്ങില്ല, അതിനായി ചർച്ചകൾ നടത്തിയിട്ടുമില്ല, എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി. രാഷ്ട്രീയ തന്ത്രജ്ഞരേക്കാൾ ജനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.